ടോറോൻ്റോ: ലോകകപ്പ് ഫുട്‌ബോൾ ഗ്രൂപ്പ് ‘ബി’യിലെ തീപാറിയ മത്സരത്തില്‍ കരുത്തരായ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ 1-1ന് സമനിലയിൽ പിടിച്ച് നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തി കാനഡ. ബോസ്നിയക്ക് വേണ്ടി ജോവോ ലൂക്കിച്ചായിരുന്നു കളിയുടെ 21ാം മിനിറ്റില്‍ ആദ്യ ഗോൾ നേടിയത്. 76ാം മിനിറ്റിൽ താനി ഒലുവസേയിയ്‌ക്ക് പകരക്കാരനായി ഇറങ്ങിയ കൈയ്ൽ ലാരിൻ ആണ് കാനഡയെ ആശ്വാസ സമനിലയിൽ എത്തിച്ചത്.
കളി തുടങ്ങി അരമണിക്കൂറിനകം തന്നെ ബോസ്‌നിയ മുന്നിലെത്തിയിരുന്നു. ഇവാൻ ബാസിച്ചിന്റെ കോർണർ കിക്ക് സിയദ് കൊലാസിനച്ചിന്റെ തലയിൽത്തട്ടി ഗോൾമുഖത്തേക്ക്. കൃത്യതയോടെ അതിവേഗം ലൂക്കിച്ച് തലകൊണ്ട് കുത്തി അത് നേരെ ഗോള്‍ പോസ്റ്റിലേക്ക്. ഇരുപത്തേഴുകാരന്റെ ആദ്യ രാജ്യാന്തര ഗോളാണ് ഇതോടെ ലോകകപ്പ് വേദിയിൽ പിറന്നത്.
ഒരു ഗോളിന് ബോസ്‌നിയ മുന്നിട്ടതോടെ സ്വന്തം തട്ടകത്തിൽ കാനഡ തിരിച്ചടിക്കാൻ ആവുംവിധം ശ്രമിച്ചു. കാനഡയുടെ മുന്നേറ്റം രണ്ട് തവണ ബോസ്‌നിയൻ പ്രതിരോധം ഗോൾവരയ്‌ക്ക് മുന്നിൽവച്ച് തടയുകയായിരുന്നു. പകരക്കാരനായെത്തിയ ലാറിൻ കളത്തിലിറങ്ങി രണ്ടാംമിനിറ്റിൽ കാനഡയെ ഒപ്പമെത്തിച്ചു. ബോക്‌സിനുള്ളിൽവച്ചുള്ള അടി നിക്കോളാ കാറ്റിച്ചിന്റെ ദേഹത്തുതട്ടി വലയിൽ കയറി. അതുവരെ കടുത്ത നിരാശയിലായിരുന്ന കാനഡയിലെ ചെങ്കടൽ പോലുള്ള ആരാധകർക്കൊപ്പം ടൊറോൻ്റോ സ്റ്റേഡിയം ആവേശത്തില്‍ ആറാടി. തുടര്‍ന്നു വിജയഗോളിനായി കാനഡ കിണഞ്ഞു ശ്രമിച്ചെങ്കിലും ബോസ്നിയൻ പ്രതിരോധം ഉറച്ചുനിന്നതോടെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ശനിയാഴ്ച രാവിലെ 6.30ന് രണ്ടാം മത്സരത്തിൽ യുഎസ്എ പരാഗ്വെയെ നേരിടും.
SUMMARY: Canada-Bosnia match ends in a draw
















