തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികള്‍ പരിഹരിച്ച് ദേവസ്വം ബോർഡ്. പരാതികള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ നേരെത്തെ പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്തു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയിസ് ഫ്രണ്ടും ഭരണാനുകൂല സംഘടനയും മുന്നോട്ടുവെച്ച കാര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ച ശേഷമാണ്
ബോർഡ് പുതിയ ഉത്തരവ് നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
വിവാദ പട്ടികയില്‍ പേരുള്‍പ്പെട്ടിരുന്ന പ്രമുഖ ഉദ്യോഗസ്ഥർക്കെതിരെയാണ് പുനപരിശോധിച്ച ഉത്തരവില്‍ നടപടി എടുത്തിട്ടുള്ളത്. ദേവസ്വം മുൻ ക്ലർക്കായ ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റന്റ് ഓഡിറ്ററായി നിയമിച്ചു. ഇയാള്‍ക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലായിരുന്നു നേരത്തെ നിയമനം നല്‍കിയിരുന്നത്. ഇതിനെതിരെ വലിയ രീതിയില്‍ പരാതികള്‍ ഉയർന്നിരുന്നു. വിജിലൻസ് ഓഫീസറായി നേരത്തെ നിയമിച്ച വിഷ്ണു ജെ.എസിനെ പുതിയ ഉത്തരവ് പ്രകാരം മുണ്ടക്കയം അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറായി മാറ്റി നിയമിച്ചു.
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ ഇരുപതോളം നിയമനങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് ഇന്നലെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വ്യക്തമാക്കിയിരുന്നു. 75 പേരുടെ സ്ഥലംമാറ്റ പട്ടികയില്‍ 20 പേരുടെ നിയമനമാണ് പുനഃപരിശോധനയ്ക്ക് വിധേയമാക്കാൻ ബോർഡ് യോഗം തീരുമാനിച്ചിരുന്നത്. ചില ക്ഷേത്രങ്ങളിലേക്ക് ആളുകള്‍ നിയമനം ആവശ്യപ്പെട്ടില്ല എന്നതിന്റെ പേരില്‍ മാത്രം അവിടെ ഒഴിച്ചിടാനാകില്ലെന്നും ഇത്തരം കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ വ്യക്തമാക്കിയിരുന്നു.
ഒരു കേസിന്റെ ഭാഗമായി പോലീസ് വന്ന് ചോദ്യം ചെയ്തു എന്നതുകൊണ്ട് മാത്രം ഒരാളെ മാറ്റിനിർത്താനാകുമോ എന്നും കെ ജയകുമാർ ചോദിച്ചിരുന്നു. വിജിലൻസ് കേസോ അല്ലെങ്കില്‍ വിജിലൻസ് ക്ലിയറൻസ് ഇല്ലാത്ത സാഹചര്യമോ ഉണ്ടെങ്കിലെ ഒരാളെ മാറ്റി നിർത്തേണ്ട കാര്യമുള്ളൂ. നിലവില്‍ വിജിലൻസ് ക്ലിയറൻസ് ഉള്ളവരെ മാത്രമാണ് ബോർഡ് പരിഗണിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം സംഘടനകളുടെ ശക്തമായ പരാതികള്‍ പരിഗണിച്ച് അന്തിമ ഉത്തരവില്‍ തിരുത്തല്‍ വരുത്താൻ ബോർഡ് തയ്യാറാവുകയായിരുന്നു.
SUMMARY: Amended order issued following appointment controversy in Travancore Devaswom Board















