കൊച്ചി: റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആറാം പ്രതി കിരണ്‍, എട്ടാം പ്രതി ഷഫീഖ്, പതിനേഴാം പ്രതി വൈശാഖ് എന്നിവരുടെ അപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. നേരത്തെ, ഇ.ഡി ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിച്ച കേസിലെ പ്രധാന പ്രതിയും സിപിഐഎം നേതാവുമായ ഐ.പി. ബിനു ഉള്‍പ്പെടെ ഏഴ് പേരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായുള്ള പോലീസ് കസ്റ്റഡി അപേക്ഷ അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. അതേസമയം, കേസിലെ പ്രധാന പ്രതി ഐ.പി. ബിനുവിന്റെ ആരോഗ്യനില പരിഗണിച്ച് അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. ബിനുവിന് രക്തസമ്മർദ്ദം കൂടുതലാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
പ്രതിയുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചുകൊണ്ട് വേണം ചോദ്യം ചെയ്യല്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനെന്ന് മജിസ്ട്രേറ്റ് നിർദ്ദേശിച്ചു. ഇവർക്ക് പുറമെ, വഞ്ചിയൂർ അമ്പലത്തുമുക്ക് സ്വദേശി രേവന്ത്, വർക്കല ഇളകമണ്‍ സ്വദേശി ലെനിൻ രാജ്, നെയ്യാറ്റിൻകര തെക്കുമ്പുറം കാവിന് സമീപം ജി.ആർ. നന്ദു, നെയ്യാറ്റിൻകര മഞ്ചവിളാകം സ്വദേശി രാഹുല്‍ രാജൻ, നെടുമങ്ങാട് തറട്ട സ്വദേശി രാഹുല്‍, പാപ്പനംകോട് കൈമനം സ്വദേശി വൈശാഖ് എന്നിവരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
SUMMARY: ED officers assault case; Bail plea of three accused rejected















