തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ കസേരകളി കാരണം പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട നിർണായക യോഗങ്ങൾ മുടങ്ങി. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെട്ട സുപ്രധാന സമിതിയായ ഹൈ പവർ കമ്മിറ്റി വെള്ളിയാഴ്ച ചേരാനിരുന്ന യോഗമാണ് ഉദ്യോഗസ്ഥ പോരിനെത്തുടർന്ന് നടക്കാതെ പോയത്.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. കെ ജെ റീനയെ മാറ്റിയത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തത് ഇന്നലെയാണ്. വെള്ളിയാഴ്ച രാവിലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തിയ ഡോ. റീനയ്ക്ക് ഡോ മീനാക്ഷി മാറാത്തതിനാല്‍ ഡി എച്ച് എസിന്റെ കസേരയിലിരിക്കാനായില്ല. ഇതോടെ, റീനയും ഓഫിസില്‍ തുടര്‍ന്നു. ഇരുവരുടെയും തര്‍ക്കം മൂത്തതോടെയാണ് ഡി എച്ച് എസില്‍ നടക്കാനിരുന്ന പകര്‍ച്ചവ്യാധി പ്രതിരോധ യോഗം മുടങ്ങിയത്.
അതിനിടെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവിനെതിരെയാണ് ഹരജി.
പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ 15 ദിവസത്തെ ലീവിന് അപേക്ഷിച്ചതിനാലാണ് സ്ഥലംമാറ്റിയതെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരന് ആദ്യം പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നായിരുന്നു പിന്നീടുള്ള വിശദീകരണം. എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് റീനയെ മാറ്റി നിയമിച്ചത്. ഇതിനെതിരെയാണ് റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത്. 15 അവധിക്ക് അപേക്ഷിച്ചെങ്കില്‍ അതിന്റെ രേഖ പുറത്തുവിടാന്‍ ഡോ. റീന മന്ത്രിയെ വെല്ലുവിളിച്ചിരുന്നു. അവധിക്ക് അപേക്ഷിച്ചില്ലെന്നും റീന ട്രൈബ്യൂണലിന് മുന്നില്‍ വ്യക്തമാക്കയതോടെയാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. ഇതിനെതിരെയാണ് ആരോഗ്യ വകുപ്പ് ഹൈക്കോടതിയിലേക്ക് നീങ്ങിയത്.
SUMMARY: Dispute in Health Department headquarters; Epidemic prevention efforts disrupted















