കോട്ടയം: സൗത്ത് സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിനിക്ക് എബോള വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്ന 52-കാരിയുടെ പുനെയിലെ ലാബില്‍ നടത്തിയ പരിശോധനാഫലം നെഗറ്റീവായതിനെത്തുടർന്ന് അവരെ ഡിസ്ചാർജ് ചെയ്തു.
ഉഗാണ്ട വഴിയുള്ള യാത്രാ പശ്ചാത്തലവും കടുത്ത ഛർദിയും ഉയർന്ന ഷുഗർ നിലയും കണക്കിലെടുത്ത് മുൻകരുതല്‍ എന്ന നിലയിലാണ് ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നത്. എബോളയുടെ അപൂർവ വകഭേദങ്ങള്‍ ആഫ്രിക്കൻ രാജ്യങ്ങളില്‍ വലിയതോതില്‍ ജീവൻ അപഹരിക്കുന്ന സാഹചര്യത്തില്‍, വിദേശത്തുനിന്നെത്തുന്നവർക്കിടയില്‍ ആരോഗ്യവകുപ്പ് കർശന ജാഗ്രതയാണ് പുലർത്തുന്നത്.
രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും സ്രവങ്ങളിലൂടെയുമാണ് വൈറസ് പകരുന്നത് എന്നതിനാല്‍ ശരിയായ മുൻകരുതലുകള്‍ അനിവാര്യമാണ്. പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
വൈറസ് പകരാതിരിക്കാൻ വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും രോഗബാധ സംശയിക്കുന്നവരെ എത്രയും വേഗം ഐസലേഷൻ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്യേണ്ടതുണ്ട്. മൃഗങ്ങളില്‍ നിന്ന് പകരുന്ന രോഗമായതിനാല്‍ മാംസഭക്ഷണങ്ങള്‍ ശരിയായി വേവിച്ചു മാത്രം കഴിക്കുന്നത് രോഗസാധ്യത കുറയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
SUMMARY: Ebola scare abates; Kottayam native woman who returned from Sudan tests negative















