വാഷിങ്ടൺ: ഇറാന്റെ എണ്ണ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിൽ താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. എണ്ണ ഉൽപാദനം, വിതരണം, വിൽപ്പന എന്നിവയ്ക്കുമേൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളാണ് രണ്ട് മാസത്തേക്ക് നീക്കിയത്. യുഎസ് ട്രഷറി വകുപ്പാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനിയൻ ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (IAEA) പരിശോധനകൾക്ക് വീണ്ടും അനുമതി നൽകാനും, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം സുഗമമാക്കാനും ഇറാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇറാന്റെ ഈ തീരുമാനത്തിന് പകരമായാണ് യുഎസ് ഉപരോധത്തിൽ ഇളവ് അനുവദിച്ചതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഫെബ്രുവരിമുതൽ അമേരിക്കയും ഇസ്രയേലും ഇറാനുനേരെ തുടരുന്ന സംയുക്താക്രമണത്തിന് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സ്വറ്റ്സർലൻഡിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് യുഎസിൻ്റെ അറിയിപ്പ്. ഇതോടെ ഇറാനിയൻ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ, മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉൽപ്പാദനം, വിതരണം, വിൽപ്പന എന്നിവയ്ക്ക് താൽക്കാലിക അനുമതി ലഭിച്ചിരിക്കുകയാണ്. ഈ ഇളവ് ഓഗസ്റ്റ് 21വരെയാണ് പ്രാബല്യത്തിലുണ്ടാവുക. നിലവിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന ഉത്തരകൊറിയ, ക്യൂബ, റഷ്യയുടെ അധീനതയിലുള്ള യുക്രെയ്ൻ പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ഈ അനുമതി ബാധകമല്ല.
അതേസമയം, യുഎസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് വില നാല് ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 77 ഡോളർ എന്ന നിലയിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 73.38 ഡോളറിലേക്ക് താഴ്ന്നു. ഇറാനിൽ നിന്നുള്ള എണ്ണ വിതരണം പുനരാരംഭിക്കുന്നതോടെ ആഗോള വിപണിയിലെ പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
SUMMARY: US announces relief from sanctions on Iran’s oil exports
















