ബെംഗളൂരു: ലോകപ്രശസ്തമായ മൈസൂരു ദസറയില്‍ ഇത്തവണ കമ്പള (പോത്തോട്ടം ) മത്സരവും. ആദ്യമായാണ് ദസറയുടെ ഭാഗമായി കമ്പള സംഘടിപ്പിക്കുന്നത്. പ്രധാന ഉത്സവത്തിന് മൂന്ന് മാസം മുമ്പ് തുടങ്ങുന്ന ദസറയുടെ മുന്നോടിയായിട്ടാണ് പരമ്പരാഗത കമ്പള മത്സരം സംഘടിപ്പിക്കുന്നത്. ഇതിന്റെ തയാറെടുപ്പ് സംബന്ധിച്ച യോഗത്തിൽ മൈസൂരു ജില്ല ഡെപ്യൂട്ടി കമീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി അധ്യക്ഷത വഹിച്ചു. ഹുൻസൂർ റോഡിലെ വിജയനഗർ, സാത്തഗള്ളിയിലെ വിടിയു മേഖല കേന്ദ്രം എന്നിവയാണു വേദികളായി പരിഗണിക്കുന്നത്. 2 ട്രാക്കുകളിലായി നടക്കുന്ന മത്സരത്തിൽ 120 പോത്തുകൾ പങ്കെടുക്കും. ഒക്ടോബർ 11നാണു ദസറ ആഘോഷം ആരംഭിക്കുന്നത്.
കർണാടകയിലെ തീരദേശ ജില്ലകളിലെയും കേരളത്തിലെയും കാർഷിക മത്സരങ്ങളില്‍ പ്രധാനപ്പെട്ടതാണ് കമ്പള എന്നറിയപ്പെടുന്ന പോത്തോട്ട മത്സരം. ഒരുമിച്ചുകെട്ടിയ രണ്ട് പോത്തുകളെ ഒരാൾ ഓടിക്കുന്നതാണ് മത്സരം. നേരത്തെ ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിലും കമ്പള അരങ്ങേറിയിരുന്നു.
SUMMARY: This time, Kambala will also be present at Mysore Dussehra.
















