ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം നിയന്ത്രണരേഖ മറികടന്ന് പാകിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ജൂൺ 22-നാണ് സംഭവം നടന്നത്. അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിന് മുന്നോടിയായി വിമാനം വീണ്ടും ഉയർത്തുന്ന (go around) പ്രക്രിയയ്ക്കിടയിലാണ് എയർ ഇന്ത്യ വിമാനം പാക് വ്യേമാതിർത്തിയിലേക്ക് കടന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടെന്ന് ഡിജിസിഎ അറിയിച്ചു.
എയർ ഇന്ത്യയുടെ എ ഐ 479 വിമാനമാണ് പാകിസ്ഥാൻ വ്യോമാതിർത്തിയിൽ ഭാഗികമായി പ്രവേശിച്ചതെന്ന് എയർലൈൻ അധികൃതർ ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. അമൃത്സർ വിമാനത്താവളത്തിൽ നല്ല തിരക്കുണ്ടായിരുന്നു. അതിനാൽ ഒന്നിലധികം വിമാനങ്ങളോട് ലാൻഡ് ചെയ്യാതെ വ്യോമ പാതയിൽ തന്നെ തുടരാൻ നിർദേശം ലഭിച്ചു. ഇതിന് ശ്രമിക്കുന്നതിനിടെയാണ് എഐ479 വിമാനം അട്ടാരിക്ക് സമീപമുള്ള അന്താരാഷ്ട്ര അതിർത്തി നേരിയ തോതിൽ കടന്നത്. വിമാനം അബദ്ധത്തിൽ അതിർത്തി കടന്നുപോയതാണെന്ന് അധികൃതർ പറയുന്നു.
അമൃത്സർ വിമാനത്താവളത്തിൽ തിരക്ക് തുടർന്നതിനാൽ, വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഡൽഹിയിൽ ഇന്ധനം നിറച്ച ശേഷം, വിമാനം യാത്ര പുനരാരംഭിക്കുകയും ചെയ്തു.
സമാനമായ സാഹചര്യത്തിൽ ഒരു പാകിസ്ഥാൻ വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. ജൂൺ 12 ന്, ലാഹോറിൽ നിന്ന് ദുബായിലേക്ക് സർവീസ് നടത്തിയ ഫ്ലൈ ജിന്ന വിമാനം പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ അതിന്റെ റൂട്ടിൽ നിന്ന് മാറി പഞ്ചാബിന് മുകളിലൂടെ ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് കടക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായപ്പോൾ വിമാനം പാകിസ്ഥാൻ വ്യോമാതിർത്തിയിലേക്ക് മടങ്ങി.
SUMMARY: Air India flight enters Pakistan border while landing; circles the border for over a minute
















