ബെംഗളൂരു: മതം പറയുന്നവർ മന്ത്രിമാരാവുകയും, മതേതരത്വം പറയുന്നവർ വർഗീയവാദികളാവുകയും ചെയ്യുന്ന സാമൂഹ്യ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബെംഗളൂരുവില്‍ യോഗത്തിന്റെ നേതൃ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി. തങ്ങള്‍ ആരുടെയും അവകാശങ്ങൾ കവർന്നെടുക്കാനില്ല, ഭരണഘടനയും നിയമവും ഉറപ്പുനൽകുന്ന അവകാശങ്ങൾക്കു വേണ്ടിയാണു എസ്.എൻ.ഡി.പിയുടെ പോരാട്ടമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗവും താനും രാവും പകലും വിമർശിക്കപ്പെടുന്നത് യോഗം അവഗണിക്കാനാകാത്ത ശക്തിയായതിനാലാണ്. ഒരു കാലത്ത് യോഗത്തെക്കുറിച്ച് മിണ്ടാൻ പോലും ആർക്കും സമയമുണ്ടായിരുന്നില്ല. രാഷ്ട്രീയ ലാഭത്തിനും സാമ്പത്തിക താത്പര്യങ്ങൾക്കും വേണ്ടിയാണ് ചിലർ യോഗത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത്. യോഗം ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആത്മാഭിമാനത്തിന്റെ പോരാട്ട പ്രസ്ഥാനമാണ്. 4.5 കോടിയുടെ ആസ്തിയിൽ നിന്ന് 339 കോടിയുടെ ആസ്തിയിലേക്ക് യോഗം വളർന്നത് മുപ്പത് വർഷത്തെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ്. പ്രവർത്തകരുടെ വിയർപ്പിന്റെ വിലയാണിത്. ഈ വളർച്ച കണ്ടാണ് ചിലർ അസ്വസ്ഥരാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രസംഗിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ എം.എൽ.എയെ ചടങ്ങിൽ വെള്ളാപ്പള്ളി നടേശൻ ആദരിച്ചു. നേതൃയോഗത്തിലെ പ്രതിനിധി കൂടിയാണ് ഗോപകുമാർ.
ബെംഗളൂരു ആനന്ദറാവു സര്‍ക്കിളിലെ ഫോർച്യൂൺ ഹോട്ടലിൽ നടക്കുന്ന ത്രിദിന ക്യാമ്പിൽ കേരളത്തിനകത്തും പുറത്തുമുള്ള യോഗം കൗൺസിൽ അംഗങ്ങൾ, ബോർഡ് അംഗങ്ങൾ, വിവിധ യൂണിയൻ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പോഷകസംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ തുടങ്ങി 700 പേരാണ് പങ്കെടുക്കുന്നത്. സംഘടനയുടെ ഭാവിപ്രവർത്തനങ്ങൾ, വികസന പദ്ധതികൾ, സാമൂഹികമുന്നേറ്റം ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികൾ എന്നിവ സംബന്ധിച്ച് ചർച്ചകൾ നടക്കും. പ്രധാനപ്പെട്ട തീരുമാനങ്ങളും കൈക്കൊള്ളും. ക്യാമ്പ് നാളെ സമാപിക്കും. എസ്എൻഡിപി ബെംഗളൂരു യൂണിയന്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളിക്ക് നാളെ സ്വീകരണം നൽകും.
SUMMARY: Those who speak of secularism are communalists; those who speak of religion are also ministers – Vellappally
















