ന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് രാജ്യത്ത് എത്തുമ്പോൾ കുറഞ്ഞത് 12 മാസത്തെ ഉപയോഗ കാലാവധി (ഷെൽഫ് ലൈഫ്) നിർബന്ധമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ഡ്രഗ്സ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി. രോഗികൾക്ക് മതിയായ ഉപയോഗ കാലാവധിയുള്ള മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് ആകെ ഷെൽഫ് ലൈഫിന്റെ 60 ശതമാനത്തിലധികം ശേഷിക്കണമെന്നതാണ് നിബന്ധന. പുതിയ നിർദേശമനുസരിച്ച് ഇറക്കുമതി സമയത്ത് കുറഞ്ഞത് 12 മാസം ശേഷിക്കുന്ന ഷെൽഫ് ലൈഫ് ഉണ്ടായാൽ മതിയാകും. ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണ് ഭേദഗതികൾ നിർദേശിച്ചത്. നിലവിൽ, 1945ലെ മരുന്നുകളും സൗന്ദര്യവർധക സാധനങ്ങളും സംബന്ധിച്ച നിയമത്തിനുകീഴിൽ 60 ശതമാനത്തിലധികം ഉപയോഗ കാലാവധി ശേഷിക്കുന്ന മരുന്നുകൾ മാത്രമാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും കഴിയുക.
അതേസമയം എല്ലാ മരുന്നുകൾക്കും ഈ പുതിയ നിബന്ധന ബാധകമായിരിക്കില്ല. പൊതുജനാരോഗ്യ സംരക്ഷണവും ചില പ്രത്യേക മരുന്നുകളുടെ സ്വഭാവവും കണക്കിലെടുത്ത്, ബയോളജിക്കൽ ഉത്പന്നങ്ങൾക്കും റേഡിയോ ഫാർമസ്യൂട്ടിക്കലുകൾക്കും പഴയ നിബന്ധന തന്നെ തുടരും. അതായത്, ഇത്തരം മരുന്നുകൾക്ക് ഇറക്കുമതി ചെയ്യുമ്പോൾ അവയുടെ ആകെ ഉപയോഗ കാലാവധിയുടെ 60 ശതമാനത്തിൽ കൂടുതൽ ബാക്കിയുണ്ടായിരിക്കണം എന്ന നിലവിലെ ചട്ടം തന്നെയായിരിക്കും ബാധകമാവുക.
SUMMARY: Imported drugs’ shelf life extended to 12 months
















