കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മെൻ്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഒത്തുതീർപ്പിനില്ലെന്ന് പരാതിക്കാരൻ പറഞ്ഞത്തോടെയാണ് ഹർജി തല്ലിയത്. ഇൻസോംനിയ എന്ന പ്രോഗ്രാമിന്റെ പേരില്‍ 35 ലക്ഷം തട്ടിച്ചു എന്നാണ് കേസ്. എറണാകുളം സെൻട്രല്‍ പോലീസാണ് കേസ് എടുത്തത്. ആരോപണം ഇരുവരും നിഷേധിച്ചിരുന്നു. പരിപാടിയുടെ പേരില്‍ പരാതിക്കാരനില്‍ നിന്നും രണ്ട് ഘട്ടമായി പണം വാങ്ങുകയായിരുന്നുവെന്നാണ് പരാതിയില്‍.
പരിപാടിയില്‍ നിക്ഷേപിച്ചാല്‍ ആ പരിപാടിയുടെ ലാഭവിഹിതത്തില്‍ മൂന്നിലൊരു ശതമാനവും നിക്ഷേപത്തുകയും തിരികെ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പണം വാങ്ങിയതെന്നും പരാതിയില്‍ പറയുന്നു. ആദ്യ ഗഡുവായി 23 ലക്ഷം രൂപയും രണ്ടാമതായി 12 ലക്ഷം രൂപയും നല്‍കിയതായും പരാതിയിലുണ്ട്. കേസില്‍ ഒന്നാം പ്രതിയാണ് ആദി. ലാഭവിഹിതമോ നിക്ഷേപത്തുകയോ തിരികെ ലഭിക്കാതെ വന്നതിന് പിന്നാലെയാണ് പരാതിക്കാരൻ ആദിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
ഹൈക്കോടതി ഹർജി തള്ളിയതോടെ കേസന്വേഷണം ഇനി പതിവ് നടപടികളുമായി മുന്നോട്ടുപോകും. പരാതിക്കാരന്റെയും പ്രതികളുടെയും മൊഴികള്‍, സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ അന്വേഷണത്തിന്റെ ഭാഗമായി വിശദമായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. കേസിലെ വസ്തുതകള്‍ ശേഖരിച്ച ശേഷമായിരിക്കും തുടർ നിയമനടപടികള്‍ സ്വീകരിക്കുക.
SUMMARY: Setback for director Jis Joy and mentalist Aadi; High Court rejects petition to quash Rs 35 lakh fraud case
















