തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ മുഖ്യപ്രതിയായ ബെംഗളൂരു സ്വദേശിയും ബിസിനസ്സുകാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. കേസില്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് എസ്‌ഐടിയുടെ ഈ നിർണ്ണായക നീക്കം. പോലീസ് ആസ്ഥാനത്ത് വെച്ച് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂറോളം നീണ്ടുനിന്നു.
2025-ല്‍ ശബരിമലയില്‍ നിന്ന് സ്വർണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രധാനമായും എസ്‌ഐടി ചോദിച്ചറിഞ്ഞത്. 2019-ലെ സ്വർണ്ണക്കൊള്ള മറച്ചുവെക്കാനായി 2025-ല്‍ ദ്വാരപാലക പാളികള്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ ചെന്നൈയിലേക്ക് കൊണ്ടുപോയതില്‍ വൻ അട്ടിമറിയും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. നിയമപ്രകാരമുള്ള വാറന്റിയുണ്ടെന്ന പേരില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ചട്ടങ്ങള്‍ മറികടന്ന് ഈ പാളികള്‍ കൈമാറിയത്.
പൂർണ്ണമായ അറിവോടും ബോധ്യത്തോടും കൂടിയാണ് പാളികള്‍ കൊടുത്തുവിട്ടതെന്ന കണ്ടെത്തലിനെത്തുടർന്ന്, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉള്‍പ്പെടെയുള്ള അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗങ്ങളെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താൻ എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. സ്പെഷ്യല്‍ കമ്മീഷണറെയോ ഹൈക്കോടതിനെയോ അറിയിക്കാതെയാണ് പാളികള്‍ കൊണ്ടുപോയത്. 2019-ലെ കേസില്‍ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി നിലവില്‍ കർശന ഉപാധികളോടെ ജാമ്യത്തിലാണ്.
കേസില്‍ ഒമ്പതോളം പേർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍, പുതിയ ഗൂഢാലോചനക്കേസ് കൂടി രജിസ്റ്റർ ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. ഇതോടൊപ്പം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഈ കൈമാറ്റത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഹൈക്കോടതിയെ വിവരങ്ങള്‍ ധരിപ്പിക്കാത്തതിനെക്കുറിച്ചും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.
SUMMARY: SIT questions Unnikrishnan Potty again as final report is about to be submitted
















