തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികള്‍ക്കായി പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. കൊച്ചിയിലെ ഒരു അങ്കണവാടിയില്‍ മൂന്നര വയസ്സുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംഭവത്തില്‍ റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അങ്കണവാടികളിലേക്ക് അനധികൃതമായി ആളുകളെ പ്രവേശിപ്പിക്കുന്നതിന് കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്നും അവർ പറഞ്ഞു. എളമക്കരയിലെ അങ്കണവാടിയിലാണ് കുട്ടിക്കെതിരെ അതിക്രമം നടന്നത്. അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് കേസിലെ പ്രതി. ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് എളമക്കര പോലീസാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്.
മാതാപിതാക്കളായിരുന്നു കുട്ടിക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ആളാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് യുവാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
SUMMARY: Three-and-a-half-year-old girl sexually assaulted; Minister Bindu Krishna says new norms will be formulated in Anganwadis
















