ബെംഗളൂരു: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്നും അതേസമയം ഇക്കാര്യത്തില്‍ തീരുമാനം ആയില്ലെന്നും ഗതാഗത മന്ത്രി ബൈരതി സുരേഷ്. പെട്രോളിന്റെയും ഡീസലിന്റെയും വില തുടർച്ചയായി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ നിർദേശം പരിശോധിച്ചുവരികയാണ്. യാത്രക്കാർക്ക് അധികഭാരം ഏൽപ്പിക്കാതെ വിഷയത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമാന്നെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് ഔപചാരിക നിർദ്ദേശം സമർപ്പിച്ചിട്ടില്ലെന്നും അടുത്ത മന്ത്രിസഭ യോഗത്തിന് മുമ്പാകെ ഈ നിർദേശം അവതരിപ്പിക്കുമെന്നും അതിനുശേഷം മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്‌ആർടിസി), ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ (ബിഎംടിസി) എന്നിവയുൾപ്പെടെയുള്ള പൊതുഗതാഗത കോർപറേഷനുകൾക്ക് പ്രവർത്തനച്ചെലവ് വർദ്ധിച്ചതിനാൽ മൊത്തത്തിൽ ഏകദേശം 5000 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. യാത്രക്കാരുടെ താൽപ്പര്യങ്ങളും ഗതാഗത കോർപ്പറേഷനുകളുടെ സാമ്പത്തിക സ്ഥിതിയും പരിഗണിച്ച ശേഷം നിരക്ക് പരിഷ്കരണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Bus fare hike under consideration: Transport Minister Bairati Suresh
















