ഡാലസ്: ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ കീഴടക്കി നോർവേ പ്രീ ക്വാർട്ടറിലേക്ക്. ഐവറി കോസ്റ്റിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു നോർവെയുടെ വിജയം. അന്‍റോണിയോ നുസ (39ാം മിനിറ്റ്), സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ട് (86) എന്നിവരാണ് നോർവേക്കുവേണ്ടി ഗോള്‍ നേടിയത്. പകരക്കാരൻ അമദ് ദിയാലോ (74) ഐവറി കോസ്റ്റിനായി ഒരു ഗോൾ മടക്കി. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഐവറി കോസ്റ്റിനെതിരെ പ്രതിരോധത്തിലൂന്നിയാണ് നോർവെ കളിമെനഞ്ഞത്. ഗോളെന്നുറപ്പിച്ച ഐവറി കോസ്റ്റിന്റെ നിരവധി അവസരങ്ങളാണ് നോർവെ പ്രതിരോധം ഇല്ലാതെയാക്കിയത്.
മത്സരത്തിന്‍റെ 39ാം മിനിറ്റിൽ അന്‍റോണിയോ നുസ ഒരു ലോങ് റേഞ്ചർ ഗോളിലൂടെയാണ് നോർവയെ മുന്നിലെത്തിച്ചത്. ലീഡ് നേടിയതിനു തൊട്ടു പിന്നാലെ നോർവെ ആക്രമണം കടുപ്പിച്ചു. തുടരെ തുടരെ രണ്ടു ഗോൾ ശ്രമങ്ങളാണ് ഐവറി കോസ്റ്റ് പ്രതിരോധിച്ചത്. എർലിങ് ഹാലണ്ട് ഉൾപ്പെടെയുള്ള നോർവീജിയൻ താരങ്ങൾ ഐവറി കോസ്റ്റ് പ്രതിരോധത്തിന് കനത്ത വെല്ലുവളി ഉയർത്തി.
74ാം മിനിറ്റിൽ അമദ് ദിയാലോ ഐവറി കോസ്റ്റിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു. നിശ്ചിത സമയം അവസാനിക്കാൻ നാലു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഹാലണ്ടിലൂടെ നോർവെ വീണ്ടും ലീഡെടുത്തു. പാട്രിക് ബെർഗാണ് ഗോളിന് വഴിയൊരുക്കിയത്. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ഐവറി കോസ്റ്റ് നടത്തിയ ശ്രമങ്ങളൊന്നും ഫലംകണ്ടില്ല. ഒടുവിൽ 2-1 എന്ന് സ്കോറിന് നോർവേ പ്രീ-ക്വാർട്ടറിലേക്ക്.
ജൂലൈ അഞ്ചിന് നടക്കുന്ന പ്രീ-ക്വാർട്ടറിൽ മുൻ ചാമ്പ്യന്മാരായ ബ്രസീലാണ് നോർവേയുടെ എതിരാളികൾ. 1998നു ശേഷം ആദ്യമായാണ് നോർവേ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക് പ്രവേശനം നേടുന്നത്.
SUMMARY: Norway defeats Ivory Coast to advance to pre-quarters; opponent will be Brazil
















