തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കാസറഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ മൂന്ന് വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നുമില്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇരു ജില്ലകളിലും പെയ്ത അതിശക്തമായ മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കാസറഗോഡ് മഴയിൽ ഒരു വീട് പൂർണ്ണമായും തകർന്നു. കണ്ണൂരിൽ മയ്യിൽ പൊലീസ് സ്റ്റേഷൻ്റെ മേൽക്കൂരയുടെ ഒരു ഭാഗം ശക്തമായ മഴയിൽ തകർന്നുവീണു. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
തുടർച്ചയായി മഴ ലഭിക്കുന്ന മലയോര മേഖലകളിൽ താമസിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് കഴിഞ്ഞ ദിവസം തന്നെ നിർദേശം നൽകിയിരുന്നു. ഇതിന് പുറമെ മലയോര മേഖലകളിലേക്കുള്ള രാത്രി സഞ്ചാരത്തിനും അധികൃതർ കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു.
വരും ദിവസങ്ങളിലും വടക്കൻ കേരളത്തിൽ മഴ സജീവമാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഗതാഗത തടസങ്ങൾക്കും സാധ്യതയുണ്ട്. അത്യാവശ്യ യാത്രകൾ മാത്രം നടത്താനും, നദികളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
മഴ മുന്നറിയിപ്പുള്ള കണ്ണൂർ, കാസറഗോഡ്, കോഴിക്കോട് ജില്ലകളിലെ താലൂക്ക് കൺട്രോൾ റൂമുകൾ മുഴുവൻ സമയവും പ്രവർത്തിക്കും. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറുകളിലൂടെ അധികൃതരെ ബന്ധപ്പെടാവുന്നതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചുകടക്കാനോ, പാലങ്ങളിൽ കയറി കാഴ്ച കാണാനോ ഫോട്ടോ എടുക്കാനോ പാടില്ല. മലയോര മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും താത്കാലികമായി ഒഴിവാക്കേണ്ടതാണ്.
SUMMARY: Rain warning; Heavy rains to continue in North Kerala, yellow alert in three districts today
















