വയനാട്: കള്ളാടി ദുരന്തത്തെത്തുടർന്ന് മേപ്പാടി ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. അപകട സാധ്യതയെത്തുടർന്ന് ദുരന്തമേഖലയുടെ പരിസരപ്രദേശങ്ങളില്‍ നിന്നും ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്ന 48 കുടുംബങ്ങളിലെ 129 പേരെയും സുരക്ഷിതമായി സ്വന്തം വീടുകളില്‍ തിരിച്ചെത്തിച്ചു.
അതേസമയം, കള്ളാടി ദുരന്തത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവർക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ സഹായം നല്‍കും. ദുരന്തമുണ്ടായ കള്ളാടിയിലെ തുരങ്ക നിർമ്മാണം വിദഗ്ധ സമിതിയുടെ അന്തിമ റിപ്പോർട്ട് വരുന്നത് വരെ നിർത്തിവെയ്ക്കാനും ഉത്തരവില്‍ നിർദ്ദേശമുണ്ട്.
ദുരന്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുക, കരാർ കമ്പനികള്‍ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നല്‍കിയ പരിസ്ഥിതി അനുമതികള്‍ വിലയിരുത്തുക എന്നിവയ്ക്കായി അഞ്ചംഗ വിദഗ്ധ സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. ദുരന്തമേഖലയില്‍ നിന്ന് ഇതുവരെ ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കഴിഞ്ഞദിവസം മീനാക്ഷി പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ദുരന്തസ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ അകലെനിന്നാണ് ലഭിച്ചത്.
അഞ്ചാം ദിവസമായ ഇന്ന് കാലാവസ്ഥ അനുകൂലമായതിനാല്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്. ദുരന്ത ബാധിത പ്രദേശം നാല് സോണുകളായി തിരിച്ചു നടത്തുന്ന പരിശോധനയില്‍, നിലവില്‍ ഒന്നും രണ്ടും സോണുകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. മണ്ണൊലിച്ച് പോയ ദിശ വിലയിരുത്തി, കാണാതായ വിക്രം റാണയ്ക്കായി തിരച്ചില്‍ നടത്തുകയാണ്.
SUMMARY: Wayanad Kalladi landslide tragedy: Relief camp closed
















