ബെംഗളൂരു: ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത സ്വകാര്യ കാറുകളുടെ എണ്ണം 25 ലക്ഷം കടന്നു. ഇതാദ്യമായാണ് ഇത്രയും വലിയ സംഖ്യയിലേക്ക് നഗരത്തിലെ സ്വകാര്യ കാറുകളുടെ എണ്ണം കടക്കുന്നത്. ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള രണ്ടാമത്തെ നഗരം കൂടിയായ ബെംഗളൂരുവിലെ താമസക്കാര്‍ സ്വകാര്യ വാഹനങ്ങളെ കൂടുതലായി ആശ്രയിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ 5 വർഷത്തിനിടെ 5 ലക്ഷത്തോളം പുതിയ സ്വകാര്യ കാറുകൾ ബെംഗളൂരുവിലെ നിരത്തിലിറങ്ങി. ബെംഗളൂരു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാറുകളുള്ളത് ഡൽഹിയിലാണ്. 22 ലക്ഷം കാറുകളാണ് ഡല്‍ഹിയിലുള്ളത്. രാജ്യത്തെ ഏറ്റവും വലിയ നഗരമായിട്ടും ഡല്‍ഹി ഇക്കാര്യത്തിൽ രണ്ടാമത് വന്നത് ബെംഗളൂരുവിലെ ജനങ്ങളുടെ സാമ്പത്തികനിലയുടെ മേന്മയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മുംബൈയിൽ ആകെ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത് 15 ലക്ഷം കാറുകളാണ്.
കനത്ത ഗതാഗതക്കുരുക്കിനിടയിലൂടെ സഞ്ചരിക്കാന്‍ ആളുകള്‍ കൂടുതലായി ആശ്രയിക്കുന്നതിനാല്‍, നഗരത്തിലെ ഇരുചക്രവാഹനങ്ങളുടെ എണ്ണവും കൂടുകയാണ്. നഗരത്തിൽ ആകെ 87 ലക്ഷം ഇരുചക്രവാഹനങ്ങളുണ്ട്. നഗരത്തിലെ ആകെ വാഹനങ്ങളുടെ 70 ശതമാനവും ബൈക്കുകളാണ്.
പൊതുഗതാഗത സംവിധാനത്തിലെ പോരായ്മകളാണ് സ്വകാര്യ വാഹനങ്ങൾ പെരുകാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ബസ് സർവീസുകളും മെട്രോ സർവീസുകളും കൂടുതൽ മെച്ചപ്പെടുത്തണം. നയങ്ങളും സ്വകാര്യ വാഹന ഉപഭോഗം കുറയ്ക്കുന്നത് ലക്ഷ്യമാക്കി വേണം നിർമിക്കാനെന്നും വിദഗ്ധർ പറയുന്നു.
അതേസമയം യാത്രയ്ക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്ന പ്രവണത ഗതാഗതക്കുരുക്ക്, മലിനീകരണം, പാർക്കിംഗ് ക്ഷാമം എന്നിവ വര്‍ധിക്കാന്‍ കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാർ പൊതുഗതാഗതത്തിലേക്ക് മാറിയില്ലെങ്കിൽ, വരും വർഷങ്ങളിൽ ബെംഗളൂരുവിന്റെ ഗതാഗത വെല്ലുവിളികൾ രൂക്ഷമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു.
SUMMARY: 25 lakh registered private cars; Bengaluru becomes the city with the highest number of private cars and bikes in India
















