ഇടുക്കി: കൊളുക്കുമലയിലെ സിംഹപ്പാറയില്‍ നിന്ന് കൊക്കയിലേക്ക് വീണ യുവാവിനെ സാഹസിക രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെടുത്തു. ഏകദേശം 200 അടി താഴ്ചയില്‍ നിന്നാണ് പരുക്കേറ്റ യുവാവിനെ രക്ഷപ്പെടുത്തിയത്. തുടർന്ന് മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ സ്വദേശിയായ കാർത്തിക്കാണ് അപകടത്തില്‍പ്പെട്ടത്.
തമിഴ്നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാര സംഘത്തിനൊപ്പമാണ് കാർത്തിക് കൊളുക്കുമല സന്ദർശിക്കാനെത്തിയത്. ബുധനാഴ്ച രാവിലെ സിംഹപ്പാറയില്‍ നില്‍ക്കുന്നതിനിടെ തലകറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. വിവരമറിഞ്ഞെത്തിയ ടാക്സി തൊഴിലാളികള്‍, പോലീസ്, ഫയർഫോഴ്‌സ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ആഴമേറിയ കൊക്കയായതിനാല്‍ ദൗത്യം ഏറെ ശ്രമകരമായിരുന്നു. സംഭവം തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശത്തായിരുന്നിട്ടും തമിഴ്നാട് പൊലീസും ഫയർഫോഴ്‌സും ആവശ്യമായ സഹായം നല്‍കിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഒരു മാസം മുമ്പും ഇതേ സിംഹപ്പാറയില്‍ നിന്ന് മറ്റൊരു യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് അന്ന് മൃതദേഹം കണ്ടെത്തിയത്.
SUMMARY: Young man rescued after falling into a gorge at Kolukkumalai
















