തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് അവധി. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഈ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അതത് ജില്ലകളിലെ കളക്ടർ അവധി പ്രഖ്യാപിച്ചത്. റസിഡൻഷ്യൽ സ്‌കൂളുകൾക്കും, റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല.
അതേസമയം കനത്ത മഴയില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായി ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായ വെള്ളപ്പൊക്കവും ഉണ്ടായതോടെ ജനജീവിതം പൂർണമായും ദുസ്സഹമായി. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളായ തീക്കോയി, ഈരാറ്റുപേട്ട, പൂഞ്ഞാർ, കൂട്ടിക്കൽ, പെരിങ്കുളം എന്നിവിടങ്ങളിൽ അർധരാത്രിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിൽ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലാണ്. വണ്ടിപ്പെരിയാർ ഉൾപ്പെടെ പല പ്രദേശങ്ങളിലും റോഡിൽ വെള്ളം കയറി. കൊട്ടാരക്കര-ദിണ്ടുഗൽ ദേശീയ പാതയിലും മണ്ണിടിഞ്ഞ് ഗതാഗത സ്തംഭിച്ചു. റാന്നി മാമുക്ക് പാലത്തിനു സമീപമുള്ള റാഫ ആശുപത്രിയുടെ ഒരു നില മുങ്ങി. റാന്നിയിലെ സ്വകാര്യ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ പൂർണമായും വെള്ളത്തിലാണ്. റാന്നിയുടെ ഹൃദയമായ ഇട്ടിയപ്പാറ ടൗണിലെ ഭൂരിഭാഗം കടകളും പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയും വെള്ളത്തിലാണ്. ജലനിരപ്പ് ഇപ്പോഴും ഉയരുകയാണ്.
SUMMARY: Red alert in eight districts, holiday for educational institutions
















