ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ബലാത്സംഗക്കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന ജെ.ഡി.എസിന്റെ ഹാസനിലെ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണയെ ജനറൽ സെല്ലിലേക്ക് മാറ്റി. പ്രജ്ജ്വലിന്റെ പക്കൽ നിന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണും പെൻഡ്രൈവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ജയിലിലെ പ്രജ്ജ്വലിന്റെ തടവുമുറിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്. സമാനമായ മൂന്ന് ബലാത്സംഗക്കേസുകളും ഒരു തട്ടിക്കൊണ്ടുപോകൽ കേസുംകൂടി നേരിടുന്ന പ്രജ്ജ്വലിന് ഇത് പുതിയ കുരുക്കായി. ജയിലില്‍ വിഐപി പരിഗണനയിൽ കഴിഞ്ഞിരുന്ന പ്രജ്ജ്വലിന് ഇതോടെ പ്രത്യേക സുഖസൗകര്യങ്ങൾ ലഭിക്കുന്നത് അവസാനിച്ചു. ജയിലിൽ ചില തടവുകാർക്ക് വി.ഐ.പി. പരിഗണന ലഭിക്കുന്നുണ്ടെന്നും മൊബൈൽ ഫോൺ പോലുള്ളവ നിർബാധം ഉപയോഗിക്കുന്നുണ്ടെന്നും വിവരം ലഭിച്ചതിനെത്തുടർന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് പരിശോധന നടത്തിയത്.
പരപ്പന അഗ്രഹാര പോലീസ് പ്രജ്ജ്വലിന്റെപേരിൽ പുതിയ കേസ് രജിസ്റ്റർചെയ്തു. സംഭവത്തിൽ അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതിനാണ് നടപടി. സെൻട്രൽ ജയിലിന്റെ ചുമതലയുള്ള പോലീസ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.
നേരത്തേ, രേണുകാസ്വാമി കൊലക്കേസിൽ വിചാരണത്തടവുകാരനായ കന്നഡ നടൻ ദർശൻ ഉൾപ്പെടെയുള്ളവർ പരപ്പന ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെയും വി.ഐ.പി. പരിഗണന ലഭിക്കുന്നതിന്റെയും വിവരങ്ങൾ പുറത്തുവന്നിരുന്നു.
കഴിഞ്ഞവർഷം ഓഗസ്റ്റ് രണ്ടിനാണ് പ്രജ്ജ്വലിന് ബെംഗളൂരു കോടതി തടവുശിക്ഷ വിധിച്ചത്. അന്നുമുതൽ പരപ്പന ജയിലിലാണ്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുപ്രചാരണസമയത്ത് പ്രജ്ജ്വൽ ഉൾപ്പെട്ട അശ്ലീലദൃശ്യങ്ങൾ ഹാസൻ ലോക്‌സഭാ മണ്ഡലത്തിൽ പ്രചരിച്ചിരുന്നു.
SUMMARY: Police seize mobile phone in jail; Prajwal Revannayu shifted to general cell
















