തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് പൂർണതോതിലുള്ള വാണിജ്യ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി. തുറമുഖത്തു നിന്നുള്ള ആദ്യത്തെ കയറ്റുമതി കണ്ടെയ്നറുകള്‍ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ വിഴിഞ്ഞത്തു നിന്നുള്ള നേരിട്ടുള്ള സാമ്പത്തിക-വാണിജ്യ നേട്ടങ്ങള്‍ സംസ്ഥാനത്തിന് ലഭ്യമായിത്തുടങ്ങും.
നേരത്തെ പാശ്ചാത്യ വിപണികളിലേക്കും യൂറോപ്പിലേക്കും ചരക്കുകള്‍ എത്തിക്കാൻ രണ്ടു മാസത്തോളം എടുത്തിരുന്നത്, ഇനി വിഴിഞ്ഞത്തു നിന്ന് നേരിട്ടുള്ള സർവീസ് വഴി വെറും 24 ദിവസത്തിനുള്ളില്‍ എത്തിക്കാനാകും. ഇത് ഗതാഗത സമയത്തിലും ലോജിസ്റ്റിക്സ് ചെലവിലും ഗണ്യമായ കുറവു വരുത്തും. കേരളത്തിന്റെ കാർഷിക ഉല്‍പ്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, കൈത്തറി എന്നിവയ്ക്ക് രാജ്യാന്തര വിപണിയില്‍ പുതിയ അവസരങ്ങള്‍ തുറക്കും.
‘റെഡി ടു ഈറ്റ്’ ഭക്ഷണ സാധനങ്ങളും പഴങ്ങളും അടങ്ങിയ തിരുവനന്തപുരം ആസ്ഥാനമായ ‘നിലമേല്‍ എക്സ്പോർട്ടേഴ്സി’ന്റെ കണ്ടെയ്നറുകളാണ് ആദ്യഘട്ടത്തില്‍ ഫ്ലാഗ് ഓഫ് ചെയ്തത്. സ്വകാര്യ നിക്ഷേപത്തിനുള്ള ചർച്ചകള്‍ സർക്കാർ ആരംഭിച്ചിട്ടുണ്ട്. വിഴിഞ്ഞത്തിനൊപ്പം കൊച്ചിൻ പോർട്ടിനും ക്രൂയിസ് ടെർമിനലിനും ആവശ്യമുള്ള സ്ഥലങ്ങള്‍ നല്‍കുമെന്നും കൊച്ചിയില്‍ ഓഷ്യനേറിയത്തിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. പോർട്ട് സിറ്റി, മിഷൻ സമുദ്ര തുടങ്ങിയ പദ്ധതികള്‍ സർവകലാശാലകളുമായി സംയോജിപ്പിച്ച് നടപ്പിലാക്കാനാണ് തീരുമാനം.
SUMMARY: Vizhinjam Gateway opened; full-scale export-import operations begin
















