കൊച്ചി: അപകീർത്തികരമായ വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റാപ്പർ വേടൻ. സൗദി അറേബ്യയില്‍ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടല്‍ തുടങ്ങാൻ പോകുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണെന്ന് വ്യക്തമാക്കി അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്കും ആലുവ റൂറല്‍ പോലീസിനും ഔദ്യോഗികമായി പരാതി നല്‍കി.
തനിക്കെതിരെ ബോധപൂർവ്വം ഗൂഢാലോചന നടക്കുന്നുണ്ടെന്നും, പ്രോഗ്രാമുകള്‍ കൂടുതല്‍ ലഭിക്കാൻ സാധ്യതയുള്ള സമയത്താണ് ഇത്തരം അപവാദ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതെന്നും വേടൻ ആരോപിക്കുന്നു. സാധാരണ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാറില്ലെങ്കിലും ഇത്തവണ മൗനം പാലിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി വേടൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലൂടെ കുറിപ്പ് പങ്കുവെച്ചിരുന്നു.
തന്നെ ലക്ഷ്യമിട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ള അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയിലോ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്തോ ഒരു ഹോട്ടലോ ഭക്ഷണ ബിസിനസോ തുടങ്ങാൻ തനിക്ക് യാതൊരു പദ്ധതിയുമില്ലെന്നും, ഒരു പെർഫോമിംഗ് ആർട്ടിസ്റ്റ് എന്ന നിലയില്‍ പരിപാടി സംഘാടകരുടെ ക്ഷണപ്രകാരമാണ് താൻ സൗദിയിലേക്ക് പോകുന്നതെന്നും വേടൻ കുറിച്ചു.
മറ്റുള്ള രാജ്യങ്ങളിലെ നിയമങ്ങളെയും ആചാരങ്ങളെയും എന്നും ബഹുമാനിച്ചിട്ടുള്ള താൻ ആർക്കും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും വേടൻ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. സമാനമായ വ്യാജ വാർത്തകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ വേടൻ ആവശ്യപ്പെട്ടിരിക്കുന്നത്.
SUMMARY: Vedan files complaint over false propaganda claiming a hotel serving pork would be opened in Saudi Arabia
















