ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെപ്റ്റംബർ 1 മുതൽ എത്തുന്ന യാത്രക്കാരിൽ നിന്നും ഉപയോക്തൃ വികസന ഫീസ് ഈടാക്കും. ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളിൽ ബെംഗളൂരുവിൽ എത്തുന്ന യാത്രക്കാർക്കാണ് പുതിയ ഫീസ് ബാധകമാകുക.
നിലവിൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാരിൽ നിന്നാണ് ഉപയോക്തൃ വികസന ഫീസ് ഈടാക്കുന്നത്. ഇനി എത്തുന്ന യാത്രക്കാർക്കും ഫീസ് ഏർപ്പെടുത്തുന്നതോടെ വിമാനയാത്രയുടെ മൊത്തം ചെലവിൽ അധിക തുക വരും.
വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, മറ്റ് വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് ഫീസിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിക്കുക.
പുതിയ നിരക്ക് നിശ്ചയിച്ചത് വിമാനത്താവള സാമ്പത്തിക നിയന്ത്രണ അതോറിറ്റിയാണ്. നിലവിലെ തീരുമാനപ്രകാരം പുറപ്പെടുന്ന ആഭ്യന്തര യാത്രക്കാർക്ക് 300 രൂപയും അന്താരാഷ്ട്ര യാത്രക്കാർക്ക് 997 രൂപയും ഉപയോക്തൃ വികസന ഫീസായി ഈടാക്കും. പുതിയ നിരക്ക് 2031 മാർച്ച് വരെ ബാധകമായിരിക്കും.
















