പാലക്കാട്: റെയില്‍വേ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്ര സര്‍ക്കാർ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പാലക്കാട് ഡിവിഷനല്‍ ഓഫിസ് ഉപരോധിക്കുന്നു. രാവിലെ എട്ടു മണിയോടെ പ്രതിഷേധവുമായി എത്തിയ പ്രവർത്തകർ ജീവനക്കാരെ അകത്തുകടക്കാൻ അനുവദിക്കാതെ രണ്ട് ഗേറ്റിനു മുന്നില്‍ കുത്തിയിരുന്നു. ഇതിനിടെ ചില ജീവനക്കാർ മതില്‍ ചാടിക്കടന്ന് ഓഫിസില്‍ കയറി.
വൻ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ജില്ല സെക്രട്ടറി ജയദേവന്റെ നേതൃത്വത്തിലാണ് സമരം തുടരുന്നത്. എത്ര വലിയ പോലീസ് സന്നാഹമുണ്ടായാലും സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രവർത്തകർ വ്യക്തമാക്കി. പാലക്കാട് ഡിവിഷനില്‍ നിന്ന് മംഗലാപുരം വെട്ടിമുറക്കുന്നത് കേരളത്തോടുള്ള റെയില്‍വേയുടെ അവഗണനയാണെന്ന് സമരക്കാർ ആരോപിച്ചു.
വൻ വരുമാനം നേടിത്തരുന്ന മേഖലയാണ് വിഭജിക്കുന്നത്. അടുത്തിടെയാണ് പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി റെയില്‍വേ മന്ത്രി പാർലമെന്റില്‍ പ്രഖ്യാപിച്ചത്. കേരളത്തിന്റെ റെയില്‍വേ വികസനത്തിന് തടസ്സമാകുന്ന ഡിവിഷൻ വിഭജനം ഒഴിവാക്കണം. നാടിന്റെ ആവശ്യം ഡിവിഷൻ നിലനിർത്തുക എന്നതാണെന്നും ഇതിനുവേണ്ടി ശക്തമായ സമരവുമായി രംഗത്തുണ്ടാകുമെന്നും പ്രവർത്തകർ പറഞ്ഞു.
SUMMARY: Massive protest over railway division bifurcation: DYFI lays siege to Palakkad division office
















