തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം, കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്. ഹൃദ്രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരിക്കാമെന്ന് നിഗമനം. കേസ് ഫയല്‍ അവസാനിപ്പിക്കാന്‍ നീക്കം. അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. ഉന്നതതല ചര്‍ച്ചയ്ക്കു ശേഷം അന്വേഷണം അവസാനിപ്പിക്കും.
നേരത്തെ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ തിരോധനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് നഴ്സിന്റെ മൊഴിയെടുത്തിരുന്നു. കൊല്‍ക്കത്തയില്‍ വെച്ച് സുകുമാര കുറുപ്പിനെ കണ്ടതായി പോലീസിനെ അറിയിച്ച രത്നമ്മ എന്ന നഴ്സിന്റെ മൊഴി വീണ്ടും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളുടെ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് കുറുപ്പിന്റെ അന്വേഷണം. വര്‍ഷങ്ങളായി മരവിച്ച കേസാണ് ക്രൈംബ്രാഞ്ചില്‍ പുനഃപരിശോധിച്ചത്.
കേരള പോലീസിന്റെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പിടികിട്ടാപുള്ളിയാണ് സുകുമാരക്കുറുപ്പ്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലായിരുന്നു കേസിന്റെ പരിശോധന നടത്തിയത്. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കില്‍ ചെറിയനാട് വില്ലേജില്‍ പുത്തന്‍ വീട്ടില്‍ ശിവരാമ കുറുപ്പിന്റെ മകന്‍. ഗോപാലകൃഷ്ണ കുറുപ്പ് എന്നാണു യഥാര്‍ത്ഥ പേര്. പ്രീഡിഗ്രി തോറ്റ ശേഷം നാട്ടില്‍ പലവിധ ജോലികള്‍ ചെയ്തുവന്നു.
സ്ഥിര ജോലികള്‍ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഒടുവില്‍ വ്യോമസേനയില്‍ ചേര്‍ന്നു. എന്നാല്‍ സൈനിക ജീവിതവുമായി ഒത്തുപോകാനാകാതെ നാട്ടില്‍ മടങ്ങിയെത്തി. തുടര്‍ന്ന് താന്‍ മരിച്ചുവെന്നു വ്യാജ രേഖയുണ്ടാക്കി വ്യോമസേനയ്ക്കു ടെലഗ്രാം അയച്ചു. നിജസ്ഥിതി അറിയാനെത്തിയ ചെങ്ങന്നൂര്‍ പൊലീസിനെ കൈക്കൂലി കൊടുത്ത് മടക്കി.പിന്നീട് സുകുമാരക്കുറുപ്പ് എന്ന പേരില്‍ വ്യാജ പാസ്സ്‌പോര്‍ട്ട് ഉണ്ടാക്കി വിദേശത്തേക്ക് കടക്കുകയായിരുന്നു.
SUMMARY: Crime Branch concludes that Sukumara Kurup is no longer alive
















