ബെംഗളൂരു: ശിവാജിനഗറിലെ പ്രശസ്തമായ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക സെന്റ് മേരീസ് തിരുനാളിന് ഇന്നലെ തുടക്കമായി. ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 8 വരെ നീളുന്ന ആഘോഷങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.
ഇന്നലെ വൈകിട്ട് പതാകാരോഹണത്തോടെയാണ് തിരുനാളിന് തുടക്കമായത്. ആർച്ച് ബിഷപ് ഇമെരിറ്റസ് ഡോ.ബർണാഡ് മൊറൈസ് കൊടിയേറ്റി. സഹായമെത്രാൻ ഡോ.ജോസഫ് സൂസൈനാഥൻ സഹകാർമികനായിരുന്നു. റിസ്‌വാൻ അർഷദ് എംഎൽഎ മുഖ്യാതിഥിയായി. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ഭാഷകളിലായി വിശുദ്ധ കുർബാനയും പ്രത്യേക പ്രാർഥനാ ചടങ്ങുകളും നടക്കും. സെപ്റ്റംബർ 8നാണ് പ്രധാന തിരുനാൾ. അന്നേദിവസം റസൽ മാർക്കറ്റ് സ്ക്വയറിൽ പ്രത്യേക കുർബാനകൾ നടക്കും. വൈകിട്ട് മാതാവിന്റെ രഥപ്രദക്ഷിണവും നടക്കും.
തിരുനാളിനോടനുബന്ധിച്ച് ശിവാജിനഗർ, റസൽ മാർക്കറ്റ്, ബാംബൂ ബസാർ, കമേഴ്സ്യൽ സ്ട്രീറ്റ്, ഇൻഫൻട്രി റോഡ് തുടങ്ങിയ മേഖലകളിൽ വലിയ ജനത്തിരക്കും ഗതാഗതക്കുരുക്കും പ്രതീക്ഷിക്കുന്നുണ്ട്. സുരക്ഷയ്ക്കായി പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുനാൾ ആരംഭിച്ച ദിവസമായ ഇന്നലെ ശിവാജിനഗർ പരിസരത്ത് ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും ഏർപ്പെടുത്തിയിരുന്നു. വാഹനങ്ങൾ നിശ്ചിത ബദൽ പാതകളിലൂടെ പോകണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു.
സെപ്റ്റംബർ 8 വരെ നടക്കുന്ന തിരുനാൾ ആഘോഷങ്ങളിൽ വലിയ ഭക്തജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
















