തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നേരിട്ട തൃശൂർ സ്വദേശി ദാമോദര മേനോനെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപടികള്‍ ആരംഭിച്ചു. നിലവില്‍ അസുഖബാധിതനായി ബ്രൂണെയില്‍ കഴിയുന്ന അദ്ദേഹത്തെ തിരികെയെത്തിക്കാൻ ആണ് ആഭ്യന്തര വകുപ്പടക്കം തയ്യാറാകുന്നത്.
കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ഏറ്റെടുക്കാൻ തയ്യാറാണോ എന്ന് നോർക്ക വഴി അന്വേഷിക്കുമെന്നും, തയ്യാറല്ലെങ്കില്‍ ബദല്‍ പുനരധിവാസ സൗകര്യങ്ങള്‍ സർക്കാർ നേരിട്ട് ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രവും പാസ്‌പോർട്ട് വിവരങ്ങളും ബ്രൂണെയിലുള്ള ദാമോദര മേനോന്റേതാണെന്നും സുകുമാരക്കുറുപ്പല്ലെന്നും പോലീസ് അന്വേഷണത്തില്‍ പൂർണ്ണമായും സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രൂണെയില്‍ കണ്ടത് സുകുമാരക്കുറുപ്പിനെയല്ലെന്ന് വ്യക്തമായതോടെ കേസ് അന്വേഷണത്തെ വഴിതിരിച്ചുവിടാൻ മനഃപൂർവ്വം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്. അടുത്ത ഒരു മാസത്തിനുള്ളില്‍ കേസിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനും ക്രൈംബ്രാഞ്ച് മേധാവി നിർദ്ദേശം നല്‍കി.
SUMMARY: Government moves to bring back Damodara Menon, who faced false allegations of being Sukumara Kurup
















