വാല്‍പ്പാറ: മൃതദേഹം എത്തിച്ച് മടങ്ങുകയായിരുന്ന ആംബുലൻസിന് നേരെ കാട്ടാനയുടെ ആക്രമണം. കാലടി ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ആംബുലൻസിന് നേരെയാണ് രാത്രിയില്‍ കാട്ടാനയുടെ ആക്രമണമുണ്ടായത്. അങ്കമാലിയില്‍ നിന്ന് മൃതദേഹവുമായി വാല്‍പ്പാറയിലെത്തി ബന്ധുക്കള്‍ക്ക് കൈമാറിയ ശേഷം മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
ആംബുലൻസില്‍ ഡ്രൈവറും മറ്റൊരു ജീവനക്കാരനും ഉള്‍പ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. വാല്‍പ്പാറ ചെക്ക്പോസ്റ്റ് പിന്നിട്ടതോടെ റോഡില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാനയെ ആർആർടി സംഘം എത്തി വനത്തിലേക്ക് തുരത്തുകയായിരുന്നു. എന്നാല്‍ സംഘം സ്ഥലത്തുനിന്ന് മടങ്ങിയതിന് പിന്നാലെ മറ്റൊരു കാട്ടാന പെട്ടെന്ന് ആംബുലൻസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
ആന വാഹനത്തെ ആക്രമിച്ചതോടെ ആംബുലൻസിന്റെ മുൻവശത്തെ ചില്ലുകള്‍ പൂർണമായും തകർന്നു. ഭാഗ്യവശാല്‍ വാഹനത്തിലുണ്ടായിരുന്നവർക്ക് പരുക്കേറ്റില്ല. വാല്‍പ്പാറ മേഖലയിലെ വനപാതകളില്‍ കാട്ടാന സാന്നിധ്യം പതിവായ സാഹചര്യത്തില്‍ രാത്രികാല യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് ചെക്ക്പോസ്റ്റുകള്‍ക്ക് സമീപവും വനമേഖലയിലൂടെയുള്ള റോഡുകളിലും വേഗത കുറച്ച് യാത്ര ചെയ്യണമെന്നും നിർദേശമുണ്ട്.
SUMMARY: Wild elephant attacks ambulance on Athirappilly-Malakkappara road
















