തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ രോഗി മരിച്ചു. പക്ഷാഘാതത്തിന് ചികിത്സ തേടിയെത്തിയ സുകുമാര പിള്ള എന്നയാളാണ് കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അപകടം. ആശുപത്രിയുടെ അനാസ്ഥയെന്നാണ് കുടുംബം ആരോപിക്കുന്നത്. പരിക്ക് പറ്റിയ ശേഷം ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം.
ഐസിയുവിലേക്ക് മാറ്റുന്നതുള്‍പ്പടെയുള്ള നടപടിയുണ്ടായില്ലെന്ന് സുകുമാരപിള്ളയുടെ മകള്‍ പറഞ്ഞു. ചികിത്സക്കായി എത്തിയ സുകുമാരപിള്ളയ്ക്ക് ഇരുവശവും സേഫ്റ്റി റൈലിംഗ് ഇല്ലാത്ത ബെഡ് നല്‍കിയെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. തിരുവോണ ദിവസമാണ് പക്ഷാഘാതം ഉണ്ടായത്. തുടർന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തും.
SUMMARY: A patient who sustained injuries after falling from a bed at Thiruvananthapuram Medical College has died
















