ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ് ഓടിക്കൊണ്ടിരുന്ന പോലീസ് വാഹനത്തില്‍ നിന്ന് ചാടിമരിച്ചു. 30കാരനായ രാമാനുജ് ഗോസ്വാമിയാണ് മരിച്ചത്. ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആൻഡ് ഹോസ്പിറ്റലില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം ഗോസ്വാമിയെ ഹതിഗാവ് പോലീസ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെയാണ് പ്രതി വാഹനത്തില്‍ നിന്ന് ചാടിയത്.
ഗോസ്വാമി പെട്ടെന്ന് പോലീസ് സംഘത്തെ ആക്രമിക്കുകയും നരകാസുർ പഹാർ പ്രദേശത്തിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്ന് ചാടുകയും ഒരു കൊക്കയിലേക്ക് വീഴുകയുമായിരുന്നു. കൊക്കയിലേക്ക് വീണതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. യുവാവിനെ ജിഎംസിഎച്ചിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
സെപ്റ്റംബർ 3-നാണ് ഗുവാഹത്തിയിലെ ഫ്ലാറ്റില്‍ വെച്ച് രാമാനുജ് ഗോസ്വാമി ഭാര്യയായ 25 കാരി റിയയെ കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. ഫ്ലാറ്റില്‍ നിന്ന് ദുർഗന്ധം പരന്നതിനെ തുടർന്ന് അയല്‍വാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
ഫ്രിഡ്ജില്‍ കറുത്ത പോളിത്തീൻ കവറിലായി സൂക്ഷിച്ച നിലയില്‍ റിയയുടെ അറുത്തുമാറ്റിയ തലയും വിരലുകളും പോലീസ് കണ്ടെടുത്തു. തുടർന്ന് സെപ്റ്റംബർ 6-ന് പോലീസിന് മുന്നില്‍ കീഴടങ്ങിയ പ്രതിയെ അറസ്റ്റ് ചെയ്യുകയും ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടുകയുമായിരുന്നു.
SUMMARY: Case of beheading wife and storing head in fridge: Accused dies after jumping from police vehicle
















