രാഹുല്‍ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുല്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. ഇംഗ്ലീഷിലാണ് രാഹുല്‍ സത്യവാചകം ചൊല്ലിയത്. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ചിരുന്നു. റായ്ബറേലി എംപിയായാണ് സത്യപ്രതിജ്ഞ.
രാഹുലിന് ഒന്നടങ്കം മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തി. ജോഡോ ജോഡോ ഭാരത് ജോഡോ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷവും രംഗത്തെത്തി. രാഹുലിന്റെ സത്യപ്രതിജ്ഞ കാണാൻ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭയുടെ വിസിറ്റേഴ്സ് ഗ്യാലറിയിലെത്തിയിരുന്നു.
മുപ്പത്തി മൂന്നാമതായാണ് രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. മീററ്റ് എംപിയായി അരുണ്‍ ഗോവിലും 39-ാമതായി അഖിലേഷ് യാദവും സത്യപ്രതിജ്ഞ ചെയ്തു. അമേഠി എംപി കിശോരിലാല്‍ ശർമയാണ് രാഹുലിന് ശേഷം സത്യപ്രതിജ്ഞ ചെയ്തത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളിലാണ് രാഹുല്‍ഗാന്ധി മത്സരിച്ചത്. റായ്ബറേലിയിലും വയനാട്ടിലും. റായ്ബറേലിയില്‍ 3,90,030 വോട്ടുകള്‍ക്കും വയനാട്ടില്‍ 3,64,422 വോട്ടുകള്‍ക്കുമാണ് രാഹുല്‍ വിജയിച്ചത്. വടക്കേ ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു. പ്രിയങ്ക ഗാന്ധി വയനാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും.
TAGS: RAHUL GANDHI| MP| OATH|
SUMMARY: Rahul Gandhi sworn in as MP