തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടിക്കായി തിരച്ചില്‍ ശക്തമാക്കി. കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരനില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടി. കുട്ടി ചെന്നൈയിലുള്ള സഹോദരനെ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സഹോദന്റെ ഫോണ്‍ വിവരങ്ങള്‍ പോലീസ് തേടിയത്.
അതേസമയം, കുട്ടി കന്യാകുമാരിയില്‍ തന്നെയുണ്ടെന്നാണ് പ്രാഥമിക നിഗമനം. കന്യാകുമാരിയില്‍ വ്യാപകമായ തിരച്ചില്‍ നടത്തുകയാണ് കേരള പോലീസ്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പോലീസ് പരിശോധിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ വീടുവിട്ടിറങ്ങിയ അസം സ്വദേശിയായ പതിമൂന്നുകാരി തസ്മിദ് തംസുമിനെ നാടാകെ അരിച്ചുപെറുക്കി തിരഞ്ഞിട്ടും ഇതുവരെ കണ്ടെത്താനായില്ല.
കുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനില്‍ കുട്ടി യാത്ര ചെയ്യുന്ന നിർണായക ദൃശ്യം പോലീസിന് കിട്ടി. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാർഥിനി നെയ്യാറ്റിൻകരയില്‍ വെച്ച് പകർത്തിയ ചിത്രം തിരച്ചിലിന് നിർണായകമായി. ചിത്രത്തിലുള്ള തങ്ങളുടെ മകള്‍ തന്നെ ആണെന്ന് തസ്മിദ് തംസുമിന്റെ അച്ഛൻ സ്ഥിരീകരിച്ചു.
ഒരു മാസമായി കഴക്കൂട്ടത്ത് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. അമ്മയും അച്ഛനും മൂന്ന് മക്കളുമാണ് കുടുംബത്തിലുള്ളത്. അച്ഛൻ അൻവർ ഹുസ്സൈൻ കേരളത്തില്‍ കൂലിപ്പണി ചെയ്യുകയായിരുന്നു. അമ്മ ഫാർവീൻ ബീഗം. സഹോദരിമാരുമായി വഴക്കുണ്ടാക്കിയതിന് അമ്മ ഇന്നലെ രാവിലെ തസ്മിദിനേ ശകാരിച്ചിരുന്നു. തുടർന്ന് അച്ഛനും അമ്മയും ജോലിക്ക് പോയി. ഇതിന് പിന്നാലെയാണ് കുട്ടി വീടുവിട്ടിറങ്ങിയത്.
TAGS : GIRL | MISSING | POLICE
SUMMARY : Missing Girl Incident; Police intensified search in Kanyakumari