ന്യൂഡല്‍ഹി: റിലയന്‍സ് ഹോം ഫിനാന്‍സിലെ ഫണ്ട് വകമാറ്റിയതിന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് വിലക്കേര്‍പ്പെടുത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). റിലയന്‍സ് ഹോം ഫിനാന്‍സിന്റെ മുന്‍ പ്രധാന ഉദ്യോഗസ്ഥരുള്‍പ്പെടെ 24 പേര്‍ക്കും സെബി വിലക്കേര്‍പ്പെടുത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.
അനില്‍ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തിയതിനു പുറമെ, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റുമായി ഈ കാലയളവില്‍ ബന്ധപ്പെടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. റിലയന്‍സ് ഹോം ഫിനാന്‍സിനെ (RHFL) സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് ആറ് മാസത്തേക്ക് വിലക്കുകയും ആറുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
സെബി നടപടിയുടെ പശ്ചാത്തലത്തിൽ, വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ ഉന്നത സ്ഥാനങ്ങള്‍ വഹിക്കാനോ അനിൽ അംബാനിക്കു കഴിയില്ല. റിലയന്‍സ് ഹോം ഫിനാന്‍സിലെ പണം അനധികൃത വായ്പകളിലൂടെ തട്ടിയെടുക്കാന്‍ അനില്‍ അംബാനി പദ്ധതി ആസൂത്രണം ചെയ്തെന്നാണു സെബിയുടെ കണ്ടെത്തൽ.
ആർഎച്ച്എഫ്എലിന്റെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്‌ന, രവീന്ദ്ര സുധാല്‍കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവരുള്‍പ്പടെ 24 പേരാണു വിലക്കുള്ള മറ്റുള്ളവർ. ഇവർക്കു യഥാക്രമം 27 കോടി, 26 കോടി, 21 കോടി രൂപ വീതം പിഴ ചുമത്തി.
റിലയന്‍സ് യൂണികോണ്‍ എന്റര്‍പ്രൈസസ്, റിലയന്‍സ് എക്‌സ്‌ചേഞ്ച് നെക്‌സ്റ്റ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ്, റിലയന്‍സ് ബിഗ് എന്റര്‍ടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് 25 കോടി രൂപ വീതം പിഴ ചുമത്തി. 2022 ഫെബ്രുവരിയിൽ ആർഎച്ച്എഫ്എൽ, അനിൽ അംബാനി, അമിത് ബപ്‌ന, രവീന്ദ്ര സുധാല്‍കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവർ വിപണിയിൽ ഇടപെടരുതെന്ന് സെബി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
<BR>
TAGS : SEBI | ANIL AMBANI
SUMMARY : Fund diversion: SEBI bans Anil Ambani from the stock market for five years