മലപ്പുറം: മലപ്പുറത്ത് കാണാതായ പ്രതിശ്രുതവരൻ വിഷ്ണു ജിത്തിനെ മലപ്പുറം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. കാണാതായി ആറാം ദിവസമാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് നാടു വിട്ടതെന്ന് ആണ് യുവാവ് പോലീസിനോട് പറഞ്ഞത്. ഇയാളുടെ ഫോണ്‍ ഓണ്‍ ആയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
വിവാഹത്തിന് സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയില്‍ അമ്പതിനായിരം രൂപ കളഞ്ഞു പോയി. പതിനായിരം രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തത് കഴിഞ്ഞ് ബാക്കി കയ്യിലുണ്ടായിരുന്നത് നാല്‍പതിനായിരം രൂപ മാത്രമായിരുന്നു. ഈ പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ടതെന്ന് വിഷ്ണു പോലീസിനോട് പറഞ്ഞു. മനപ്രയാസത്തില്‍ പല ബസുകള്‍ കയറി ഇറങ്ങി ഊട്ടിയിലെത്തുകയായിരുന്നു.
ഊട്ടിയില്‍ നിന്ന് പരിചയമില്ലാത്ത ഒരാളുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചുവെന്നും വിഷ്ണു പറയുന്നു. ഈ വിളി പിന്തുടർന്നാണ് പോലീസ് വിഷ്ണു ജിത്തിലേക്ക് എത്തിയത്. കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്.
TAGS : MISSING CASE | MALAPPURAM
SUMMARY : Vishnujith says 50,000 loan was squandered, fears it won’t be enough for wedding