മൈനാഗപ്പള്ളിയില്‍ വീട്ടമ്മയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ പ്രേരണാക്കുറ്റമാണ് ശ്രീക്കുട്ടിക്ക് മേല്‍ ചുമത്തിയിരുന്നത്. അപകടസമയത്ത് കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലാണ് കേസിലെ ഒന്നാം പ്രതി.
പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാറാണ് കേസ് പരിഗണിച്ചത്. കോടതിയുടെ ആവശ്യപ്രകാരം പോലീസ് നേരത്തെ കേസ് ഡയറി ഹാജരാക്കിയിരുന്നു. നിലവില്‍ അട്ടക്കുളങ്ങര ജയിലിലാണ് പ്രതി ശ്രീക്കുട്ടിയുള്ളത്. കാറോടിച്ച ഒന്നാം അജ്മലിനെതിരെ മനഃപൂര്‍വമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാറിന്‍റെ പിന്‍സീറ്റിലായിരുന്നു രണ്ടാം പ്രതി ശ്രീക്കുട്ടി.
തിരുവോണനാളില്‍ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്കൂട്ടർ യാത്രികരായ സ്ത്രീകളെ കാറിടിച്ച് വീഴ്ത്തിയ അജ്മല്‍, നിലത്ത് വീണു കിടിന്നിരുന്ന സ്ത്രീയുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കുഞ്ഞുമോള്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കുഞ്ഞുമോളും കൂടെയുണ്ടായിരുന്ന ഫൗസിയയും തിരികെ പോകുമ്പോഴായിരുന്നു സംഭവം. അപകടമുണ്ടായ ശേഷം നാട്ടുകാർ കാർ നിർത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വണ്ടി നിർത്താതെ പോവുകയായിരുന്നു. ഒടുവില്‍ നാട്ടുകാർ പിന്തുടർന്നതോടെ കരുനാഗപ്പള്ളിയിലെ ഒരു പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. ഇതിനിടെ കാർ മതിലിലും രണ്ട് വാഹനങ്ങളിലും ഇടിക്കുകയും ചെയ്തു.
വാഹനം പോസ്റ്റിലിടിച്ചതോടെ അജ്മല്‍ ഓടി രക്ഷപ്പെടുകയും ശ്രീക്കുട്ടി തൊട്ടപ്പുറത്തെ വീട്ടിലേക്ക് ഓടിക്കയറുകയുമായിരുന്നു. ഇവിടെ വച്ച് നാട്ടുകാർ യുവതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഒളിവില്‍ പോയ യുവാവിനെ രാത്രിയോടെ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
TAGS : MAINAGAPPALLY | ACCIDENT | BAIL
SUMMARY : Mainagapally accident; Dr. Bail for Srikutty