രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ഉത്തരാഖണ്ഡിലെ റൂർക്കിയിലെ ദന്ധേര റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ ഗ്യാസ് സിലിണ്ടർ കണ്ടെടുത്തു. ശനിയാഴ്ചയായിരുന്നു സംഭവം. കാലി സിലിണ്ടറാണ് കണ്ടെത്തിയത്. സംഭവത്തില്‍ അട്ടിമറിശ്രമമാണോ എന്നതടക്കം പരിശോധിച്ചുവരികയാണ്.
ഇതുവഴിയെത്തിയ ചരക്കു ട്രെയിന്‍റെ ലോക്കോപൈലറ്റാണ് സിലിണ്ടർ കണ്ടെത്തിയത്. തുടർന്നു ഇയാള്‍ ട്രെയിൻ നിർത്തിയശേഷം അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. റെയില്‍വേ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി സിലിണ്ടർ ട്രാക്കില്‍ നിന്ന് മാറ്റി. സൈനിക ആവശ്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കുന്ന റൂട്ടിലാണ് സിലിണ്ടർ ലഭിച്ചത്.
ബംഗാള്‍ എഞ്ചിനീയർ ഗ്രൂപ്പ് ആൻഡ് സെന്‍ററിന്‍റെ ആസ്ഥാനത്തിന് സമീപമാണ് സിലിണ്ടർ കണ്ടെത്തിയ സ്ഥലം. സൈനിക വാഹനങ്ങള്‍ കൊണ്ടുപോകുന്നതിനും സൈനിക ആവശ്യങ്ങള്‍ക്കായി ചരക്കു ട്രെയിനുകള്‍ ഓടിക്കുന്നതിനും പ്രത്യേക ട്രാക്കാണ് ഇവിടെ ഉപയോഗിക്കുന്നത്.
അന്വേഷണം തുടങ്ങിയതോടെ റെയില്‍വേ സംരക്ഷണ സേനയും റെയില്‍വേ ജീവനക്കാരും അഞ്ചു കിലോമീറ്ററോളം പാളത്തില്‍ വ്യാപക തിരച്ചില്‍ നടത്തി. എന്നാല്‍ ആരാണ് സിലിണ്ടർ കൊണ്ടുവന്നതെന്ന് സൂചനകളൊന്നും ലഭിച്ചില്ല.
TAGS : UTHARAGAND | GAS | RAILWAY
SUMMARY : Gas cylinder on the railway track again