ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ലഷ്‌കറെ തോയ്ബയിലെ പ്രമുഖ ഭീകരൻ ഉൾപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സക്കീർ അഹമ്മദ് ഗാനി, ഇയാളുടെ സഹായിയായ ലത്തീഫ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുൽഗാം ജില്ലയിൽ നിന്നുള്ള സക്കീർ ഗാനിയെ ‘എ++’ വിഭാഗത്തിലുള്ള ഭീകരനായാണ് സുരക്ഷാ ഏജൻസികൾ തരംതിരിച്ചിരിക്കുന്നത്.
ചാൻപേറ ഗ്രാമത്തിൽ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്നറിഞ്ഞ് തിരച്ചിൽ നടത്തുന്നതിനിടെയാണ് സുരക്ഷാ സേനയ്ക്കുനേരെ വെടിവയ്പ്പുണ്ടായത്. ഇതോടെ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇതിലാണ് രണ്ടുപേരും കൊല്ലപ്പെട്ടത്.ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.
സിസിടിവി ദൃശ്യങ്ങളിലൂടെ പ്രദേശത്ത് ഗാനിയുടെ സാന്നിദ്ധ്യം അന്വേഷണ ഉദ്യോഗസ്ഥർ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. കരന്നേനയുടെ 44,20,34 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റുകൾ, 3 പാരാ, ജമ്മുകാശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. പ്രദേശത്ത് പരിശോധനയും സുരക്ഷയും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിൽ ഉൾപ്പെടെ സക്കീർ ഗാനിക്ക് പങ്കുണ്ടെന്നാണ് സുരക്ഷാ സേന വ്യക്തമാക്കുന്നത്. ഇയാൾക്കെതിരെ എൻഐഎ കോടതി 2025ൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തെക്കൻ കാശ്മീരിലെ കുൽഗാം ജില്ലക്കാരനാണ് ഗാനി. എ++ വിഭാഗം തീവ്രവാദിയായാണ് സേന ഇയാളെ തരംതിരിച്ചിരിക്കുന്നത്. താഴ്‌വരയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ നടക്കുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്നും സുരക്ഷാ സേനയ്ക്ക് വ്യക്തമായ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇയാൾക്കെതിരെയുള്ള നീക്കം കൂടുതൽ ശക്തമാക്കുകയായിരുന്നു.
SUMMARY: Encounter in Shopian, Jammu and Kashmir; Army kills top terrorist and his aide
















