തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അമൂല്യ പുരാവസ്തുശേഖരത്തിൽ പെട്ട നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തിലെ പ്രതികള്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ ഹരിയാനയിൽ നിന്ന് പോലീസ് പിടികൂടി. മൂന്ന് സ്ത്രീകളടക്കം 4 ഹരിയാന സ്വദേശികളെയാണ് ഫോർട്ട് പോലീസ് പിടികൂടിയത്.
വ്യാഴാഴ്ചയാണ് അതീവ സുരക്ഷാ മേഖലയായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉള്ളിൽ കടന്ന് തളിപ്പാത്രം സംഘം മോഷ്ടിച്ചത്. പിടിയിലായ പ്രതികളെ ഇന്ന് ഉച്ചയോടെ കേരളത്തിലെത്തിക്കുമെന്നാണ് വിവരം. ഓസ്ട്രേലിയൻ പൌരത്വമുള്ള ഒരു ഡോക്ടറും പിടികൂടിയ പ്രതികളുടെ കൂട്ടത്തിലുണ്ടെന്നും വിവരമുണ്ട്. ക്ഷേത്രത്തിൽ ദർശനത്തിനെന്ന വ്യാജേന എത്തിയ സംഘം അധികൃതരുടെ കണ്ണുവെട്ടിച്ച് മോഷണം നടത്തുകയായിരുന്നു.
തളിപ്പാത്രം കാണാതായതിനെ തുടർന്ന് ക്ഷേത്രം അധികൃതർ സിസി ടിവി പരിശോധിക്കുകയും സംഭവം പോലീസിനെ അറിയിക്കുകയുമായിരുന്നു. മോഷണ ശേഷം ഉടുപ്പിയിലെത്തിയ സംഘം അവിടെ നിന്നും വിമാനത്തിലാണ് ഹരിയാനയിലേക്ക് കടന്നത്. മോഷണ വിവരം ഫോർട്ട് പോലീസ് ഹരിയാന പോലീസിന് കൈമാറിയിരുന്നു.
സംസ്ഥാന പോലീസിന്റേയും കേന്ദ്രസേനയുടേയും സുരക്ഷാവലയത്തിലുള്ള സ്ഥലത്തുനിന്നാണ് ഉരുളി മോഷണം പോയത്. ക്ഷേത്രത്തിലെ സുരക്ഷാവീഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് എതിരെ നടപടിക്ക് സാധ്യതയുണ്ട്. സംസ്ഥാനത്തെ ഏറ്റവും അധികം സുരക്ഷേ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ള ക്ഷേത്രങ്ങളിലൊന്നാണ് ശ്രീപത്മനാഭ ക്ഷേത്രം. അതിനാൽ ക്ഷേത്രത്തിലെ മോഷണം അതീവ ഗൗരവകരമായാണ് സംസ്ഥാന പോലീസ് കരുതുന്നത്.
<BR>
TAGS : ROBBERY | ARRESTED
SUMMARY : Theft at Padmanabhaswamy Temple: Four persons, including three women, were arrested from Haryana