കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ എത്തിയത് ആസൂത്രിതമായെന്ന് റിമാൻഡ് റിപ്പോർട്ട്. ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവായെന്നും പ്രതി കുറ്റവാസനയോടെ നടപ്പാക്കിയ കുറ്റകൃത്യമായിരുന്നു അതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.
നിയമവ്യവസ്ഥയുമായി ദിവ്യ സഹകരിച്ചില്ലെന്നും, ഒളിവില്‍ കഴിഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്. ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും, ഉപഹാര വിതരണം ചെയ്യുന്നതിനായി ദിവ്യ യാത്രയയപ്പ് വേദിയിൽ നിൽക്കാതിരുന്നത് ക്ഷണമില്ലെന്നതിന് തെളിവാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെയും അധിക്ഷേപിക്കുന്നതിന്റെയും വീഡിയോ ചിത്രീകരിക്കാൻ ആളെ ഏർപ്പാടാക്കിയതും ദിവ്യതന്നെയാണെന്നാണ് വിവരം. ഇതിലൂടെ തന്നെ ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം തന്നെ കാണാനെത്തിയെന്നും തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞെന്നുമാണ് കളക്ടർ മൊഴി നൽകിയത്. എന്നാൽ തെറ്റ് എന്ന് നവീൻ ഉദ്ദേശിച്ചത് എന്താകാമെന്ന് കളക്ടർ വ്യക്തമാക്കിയിട്ടില്ല. കളക്ടറുടെ മൊഴി നവീൻ അഴിമതി നടത്തിയെന്നതിന് തെളിവായി കാണാനാകില്ലെന്നാണ് പ്രാഥമിക നിഗമനം.
TAGS: KERALA | NAVEEN BABU DEATH
SUMMARY: Remand report clears on criminal mentality of PP Divya