തിരുവനന്തപരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു. കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് കേരളത്തിൽ മഴ കനക്കാൻ കാരണമായി വിലയിരുത്തുന്നത്. മഴ മുന്നറിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവില്‍ തെക്കന്‍ തമിഴ്‌നാടിനും ലക്ഷദ്വീപിനും മുകളിലായി രണ്ട് ചക്രവാതച്ചുഴികള്‍ സ്ഥിതിചെയ്യുന്നതാണ് സംസ്ഥാനത്ത് വീണ്ടും മഴ സജീവമാക്കിയത്.
തിരുവനന്തപുരത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പേപ്പാറ ഡാമിന്റെയും അരുവിക്കര ഡാമിന്റെയും പരിസരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ആകെ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി. അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ആകെ 150 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരിക്കുകയാണ്.
<BR>
TAGS : RAIN UPDATES
SUMMARY : Cyclone: Heavy rains in Kerala; Yellow alert in three places today