ഹൈദരാബാദ്: തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടൻ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.
നടനാണെങ്കിലും ഒരു പൗരനെന്നനിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അർജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഇന്ന് ഉച്ചയോടെയാണ് അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. ശേഷം ചിക്ടപള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷും അച്ഛന്‍ അല്ലു അരവിന്ദും സ്റ്റേഷനിലെത്തിയിരുന്നു.
ഭർത്താവിനും 2 ആണ്‍മക്കള്‍ക്കുമൊപ്പം പുഷ്പ 2 കാണാനെത്തിയ രേവതിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. പത്തരയോടെ ഷോ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോള്‍ നടനെത്തിയതറിഞ്ഞ് ആള്‍ക്കൂട്ടം ഉള്ളിലേക്ക് ഇടിച്ചുകയറുകയും പിന്നീട് സംഘർഷം ഉണ്ടാകുകയുമായിരുന്നു. സംഘർഷത്തിനിടയില്‍ ശ്വാസംമുട്ടി തളർന്നുവീണ രേവതിക്ക് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
TAGS : ALLU ARJUN
SUMMARY : Allu Arjun granted interim bail