ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള വസതിക്ക് നേർക്കാണ് ആക്രമണമുണ്ടായത്. നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കള്‍ ചെടിച്ചട്ടിയുള്‍പ്പെടെ തല്ലിത്തകർത്തു. വീടിന് നേർക്ക് കല്ലും തക്കാളിയും വലിച്ചെറിഞ്ഞു.
വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകർത്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം ചെറുക്കാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരെയും ഇവർ കയ്യേറ്റം ചെയ്തു. ഡിസംബർ നാലിന് പുഷ്പ2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും രേവതി എന്ന യുവതി മരിച്ചിരുന്നു.
സിനിമാ പ്രദർശനത്തിനിടെ അല്ലു അർജുൻ തിയേറ്ററിലെത്തിയതിനെ തുടർന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. സംഭവത്തില്‍ രേവതിയുടെ മകന് ഗുരുതരമായി പരുക്കേറ്റു. കുട്ടി കോമ സ്റ്റേജില്‍ ചികിത്സയില്‍ തുടരുകയാണ്. യുവതിയുടെ മരണത്തില്‍ പോലീസ് അല്ലു അർജുനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.
സംഭവം നടന്ന സന്ധ്യ തിയേറ്ററിലെ ജീവനക്കാരും കേസില്‍ പ്രതികളാണ്. രണ്ട് ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ അല്ലു അർജുനെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതി ജാമ്യം നിഷേധിച്ചതോടെ ഒരു രാത്രി ജയിലില്‍ കഴിയേണ്ടി വന്ന അല്ലു അർജുൻ പിന്നീട് ഇടക്കാല ജാമ്യത്തിലിറങ്ങി.
TAGS : ALLU ARJUN
SUMMARY : Attack on Allu Arjun’s house; Eight people were arrested