ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് 20 മുതൽ 30 ശതമാനം വരെ ഉയർത്തിയേക്കും. നേരത്തെ 15 ശതമാനം വരെ വർധന ഉണ്ടാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചിരുന്നു. എന്നാൽ ഫെയർ ഫിക്സേഷൻ കമ്മിറ്റിയാണ് (എഫ്എഫ്സി) 30 ശതമാനം വരെ നിരക്ക് വർധന ശുപാർശ ചെയ്തിരിക്കുന്നത്.
മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ആർ. തരണി അധ്യക്ഷനായ സമിതി കഴിഞ്ഞ ദിവസമാണ് ബിഎംആർസിഎല്ലിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിൽ മെട്രോയുടെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയിൽ നിന്ന് 15 രൂപയായും കൂടിയ നിരക്ക് 60 രൂപയിൽനിന്ന് 85 രൂപയായും ഉയർത്തണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഞായറാഴ്ചകളിലും തിരക്കില്ലാത്ത സമയങ്ങളിലും നിരക്ക് കുറയ്ക്കാനും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 17ന് ചേരുന്ന ബിഎംആർസിഎൽ ബോർഡ് യോഗത്തിൽ നിരക്ക് വര്‍ധന സംബന്ധിച്ച അവസാന തീരുമാനം ഉണ്ടാകുമെന്ന് ബിഎംആർസിഎൽ അധികൃതർ അറിയിച്ചു.
നഗരകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി സത്യേന്ദ്ര പാൽ സിങ്, കർണാടക മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഇ.വി. രമണ റെഡ്ഡി എന്നിവരാണ് എഫ്എഫ്സി സമിതിയിലെ മറ്റ് അംഗങ്ങൾ. 2017ലാണ് മെട്രോ അവസാനമായി നിരക്ക് വർധനവ് നടപ്പിലാക്കിയത്. നിലവിൽ പുതിയ നിരക്ക് ജനുവരി അവസാനത്തോടെ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് വിവരം.
TAGS: BENGALURU | NAMMA METRO
SUMMARY: Namma metro ticket fare to go up by 30 percent