മലപ്പുറം: മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെ ഷഹാനയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിറത്തിന്റെ പേരിൽ ഭർത്താവ് നിരന്തരം ഷഹാനയെ മാനസികമായി പീഡിപ്പിച്ചതായി യുവതിയുടെ കുടുബം ആരോപിച്ചു. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് ആരോപണം.
ഷഹാനയ്ക്ക് നിറം കുറവായതിനാൽ വിവാഹ ബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. ഡിഗ്രി വിദ്യാർഥിയാണ് ഷഹാന. 2024 മെയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് 20 ദിവസങ്ങൾക്ക് ശേഷം അബ്ദുൽ വാഹിദ് വിദേശത്ത് ജോലിക്കായി പോയിരുന്നു. വിദേശത്ത് എത്തിയ ശേഷം യുവതിയ്ക്ക് നിറം കുറവാണെന്ന പേരിൽ ഇയാൾ നിരന്തരം അവഹേളിക്കുകയും ഇംഗ്ലീഷ് അറിയില്ലാത്തതു കൊണ്ട് വിവാഹബന്ധം വേർപെടുത്താൻ നിർബന്ധിക്കുകയും ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം. അബ്ദുൽ വാഹിദ് ഫോണിൽ വിളിച്ച് നിരന്തരം ഷഹാനയെ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നുവെന്ന് കുടുംബം പറയുന്നു.
ചെറിയ പ്രായത്തിൽ തന്നെ വിവാഹമോചിതയായി നിൽക്കേണ്ടി വരുമെന്നതിന്റെ വിഷമം പലതവണ ഷഹാന വീട്ടുകാരുമായി പങ്കുവച്ചിരുന്നു. കുറച്ചു ദിവസങ്ങളായി ഷഹാന വലിയ മാനസിക സംഘർഷത്തിലായിരുന്നുവെന്നും കൗൺസിലിങ് നൽകിയിരുന്നുവെന്നും വീട്ടുകാർ പറയുന്നു. കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നൽകി. ഷഹാനയുടെ അച്ഛൻ വിദേശത്താണ്.
<BR>
TAGS : DEATH | MALAPPURAM
SUMMARY : Insulted for being too skinny and not knowing English; 19-year-old newlywed in Malappuram commits suicide