കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളജിലെ ബോയ്‌സ് ഹോസ്റ്റലിലെ കഞ്ചാവ് വില്‍പ്പനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്. ഇന്നലെ പിടിയിലായ മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച് വില്‍പന തുടങ്ങിയിട്ട് ആറു മാസമായെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നാല് കിലോ കഞ്ചാവാണ് അനുരാജ് വാങ്ങിയത്. എന്നാല്‍ രണ്ട് കിലോ മാത്രമാണ് പരിശോധനയില്‍ പിടിച്ചെടുത്തത്.
കാണാതായ രണ്ട് കിലോ കഞ്ചാവിനായി പോലീസ് തെരച്ചില്‍ തുടരുകയാണ്. കഞ്ചാവ് വാങ്ങാന്‍ അനുരാജ് ഗൂഗിള്‍ പേ വഴി 16000 രൂപയും ബാക്കി പണം നേരിട്ടും കൈമാറിയെന്നും പോലീസ് കണ്ടെത്തി. അനുരാജാണ് ഹോളി ആഘോഷത്തിന്റെ മറവില്‍ പോളിടെക്‌നിക്കിലേക്ക് കഞ്ചാവ് എത്തിക്കാന്‍ പണം പിരിച്ചത്. വ്യാപക പണപ്പിരിവ് നടത്തിയിട്ടില്ല. കുറച്ചു പേര്‍ക്കാണ് കഞ്ചാവ് എത്തിച്ചതെന്നുമാണ് അനുരാജിന്റെ മൊഴി.
അനുരാജ് ഇപ്പോള്‍ റിമാന്‍ഡിലാണുള്ളത്. അനുരാജിനായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം, കേസില്‍ ലഹരിഎത്തിച്ചു നല്‍കിയ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഞ്ചാവ് പിടികൂടിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഫോണും സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് പോളിടെക്നിക് കോളേജിലെ ഹോസ്റ്റലില്‍ നിന്ന് 2 കിലോ കഞ്ചാവും മദ്യവും പോലീസ് നടത്തിയ റെയ്ഡില്‍ നിിന്ന് കണ്ടെത്തിയത്. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ലഹരിപ്പാര്‍ട്ടി നടത്തുന്നുണ്ടെന്നും ഇതിനായി വിദ്യാര്‍ഥികളുടെ കൈയില്‍ നിന്ന് പണവും പിരിച്ചിരുന്നെന്നും പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് കളമശ്ശേരി പോലീസടക്കമാണ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്.
TAGS : KALAMASSERY POLYTECHNIC COLLEGE
SUMMARY : Kalamassery ganja hunt; Shocking details revealed