ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കെട്ട് കണക്കിന് പണം കണ്ടെത്തിയ സംഭവത്തിൽ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി അന്വേഷണം തുടങ്ങി. സമിതിയംഗങ്ങൾ ബുധനാഴ്ച ഉച്ചയോടെ യശ്വന്ത് വർമയുടെ വീട്ടിലെത്തി പരിശോധന നടത്തി.
തീപിടുത്തത്തിന് പിന്നാലെ പണച്ചാക്കുകൾ കണ്ടെത്തിയ സ്‌റ്റോർറൂം പരിശോധിച്ച് വിവരങ്ങൾ രേഖപ്പെടുത്തി. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്ധവാലിയ, കർണാടക ഹൈക്കോടതി ജഡ്‌ജി അനു ശിവരാമൻ എന്നിവരുൾപ്പെട്ട സമിതിയാണ് ഡല്‍ഹിയിലെ 30, തുഗ്ലക്ക് ക്രസന്‍റിലുള്ള യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയില്‍ പരിശോധനക്കെത്തിയത്. ജഡ്ജിമാരുടെ സംഘം ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ മൊഴിയും രേഖപ്പെടുത്തിയതായാണ് വിവരം. കത്തിനശിച്ചതായി ആരോപിക്കപ്പെടുന്ന പണം കണ്ടെത്തിയ സ്ഥലവും അവർ പരിശോധിച്ചതായി വൃത്തങ്ങൾ പറഞ്ഞു. ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരെയുള്ള ആരോപണങ്ങളിൽ ആഭ്യന്തര അന്വേഷണം നടത്താൻ മാർച്ച് 22-ന് ആണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മൂന്നംഗ കമ്മിറ്റി രൂപീകരിച്ചത്.
അതേസമയം യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേയ്‌ക്ക് സ്ഥലം മാറ്റാനുളള സുപ്രീംകോടതി കൊളീജിയം തീരുമാനത്തിനെതിരായുള്ള അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷന്റെ പ്രതിഷേധം കൂടുതൽ ശക്തമായി. ചൊവ്വാഴ്‌ച മുതൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. സ്ഥലംമാറ്റം പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് അസോസിയേഷൻ പ്രസിഡന്റ് അനിൽ തിവാരി പറഞ്ഞു.
മാര്‍ച്ച് 14 ഹോളി ദിനത്തില്‍ ആയിരുന്നു ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായി ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. തീപ്പിടുത്തം ഉണ്ടായതിനെ തുടർന്നാണ് ഫയർഫോഴ്‌സ് ഉദോഗസ്ഥർ ജഡ്ജിയുടെ വീട്ടിൽ എത്തിയിരുന്നത്.
<br>
TAGS : JUSTICE YASHWANT VARMA ROW | BLACK MONEY
SUMMARY : Incident where illegal money was found: Judge’s house searched