കൊല്ലം: കൊല്ലത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. ഓയൂർ മൈലോട് രണ്ട് വയോധികർക്ക് പരുക്കേറ്റു. വിളക്കുടിയിൽ പേവിഷ ബാധയേറ്റ് ഏഴ് വയസുകാരി മരിച്ചതിന്‍റെ നടുക്കം വിട്ടുമാറും മുന്‍പാണ് വീണ്ടും തെരുവ് നായ ആക്രമണമുണ്ടായത്.
കുന്നിക്കോടിന് പിന്നാലെ ഓയൂരിലും തെരുവ് നായ ആക്രമണമുണ്ടായി. മൈലോട് നെല്ലിപ്പറമ്പിൽ മുറ്റം അടിക്കുകയായിരുന്ന സരസ്വതിയമ്മയെ തെരുവ് നായകള്‍ കൂട്ടത്തോടെ എത്തി ആക്രമിച്ചു. നിലത്ത് വീണ വയോധികയുടെ കണ്ണിന് പരുക്കേല്‍ക്കുകയും കാലിനും കൈക്കും നായയുടെ കടിയേല്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ നായ്ക്കള്‍ ഓടി രക്ഷപെട്ടു. സരസ്വതി അമ്മ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
സരസ്വതി അമ്മയെ ആക്രമിച്ച് ഓടി രക്ഷപ്പെട്ട തെരുവുനായ്ക്കള്‍ പിന്നീട് വഴിയിലൂടെ നടന്നുപോയ രാജേന്ദ്രന്‍ ഉണ്ണിത്താനെ ആക്രമിച്ചു. നിലത്ത് വീണ ഇയാളുടെ തലയിലും നെറ്റിയിലും, തുടയിലും നായയുടെ കടിയേറ്റു. രാജേന്ദ്രന്‍ ഉണ്ണിത്താനെ നാട്ടുകാര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
<BR>
TAGS : STRAY DOG ATTACK | KOLLAM NEWS
SUMMARY : Two elderly people injured in another stray dog attack in Kollam