നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാള്‍. രേവതി നക്ഷത്രത്തില്‍ പിറന്ന സൂര്യ പുത്രന് ഒരായിരം പിറന്നാള്‍ ആശംസളുമായി ആരാധകർ. നാലരപ്പതിറ്റാണ്ടായി മലയാളത്തിൻ്റെ വെള്ളിത്തിരയില്‍ മോഹൻലാലുണ്ട്. അതിനിടയില്‍ തലമുറകള്‍ പലതും മാറിവന്നു. എന്നിട്ടും മലയാളികളുടെ ആഘോഷമാണ് മോഹൻലാല്‍.
നിർമാതാവും സുഹൃത്തുമായ ആന്‍റണി പെരുമ്പാവൂരിന്‍റ വീട്ടില്‍ വച്ചാണ് മോഹൻലാല്‍ 65ാം പിറന്നാള്‍ ആഘോഷിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ള പ്രമുഖരും ആരാധകരും മോഹൻലാലിന് പിറന്നാള്‍ ആശംസകള്‍ നേർന്നിട്ടുണ്ട്. തുടരും എന്ന ചിത്രം സൂപ്പർഹിറ്റായി പ്രദർശനം തുടരുന്നതിനിടെയാണ് പിറന്നാള്‍ ആഘോഷം.
പിറന്നാള്‍ ദിനത്തില്‍ തന്‍റെ ആരാധകർക്കുളള സമ്മാനവുമായാണ് ലാലേട്ടൻ എത്തിയിരിക്കുന്നത്. 47 വർഷത്തിലേറെയായി തുടരുന്ന അഭിനയ ജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകമായ ‘മുഖരാഗം’ എന്ന തന്‍റെ ജീവചരിത്രം വായനക്കാരിലേക്ക് എത്തുമെന്ന് ഫേസ്ബുക്കിലൂടെ മോഹൻലാല്‍ അറിയിച്ചു.
ആയിരത്തോളം പേജ് വരുന്ന ഈ പുസ്തകം എന്റെ സിനിമാ ജീവിതത്തിന്റെ 47 വർഷം പൂർത്തിയാവുന്ന 2025 ഡിസംബർ 25 ന് പുറത്തുവരും, നന്ദി”- മോഹൻലാല്‍ പറഞ്ഞു. ഒപ്പം നമ്മുടെ സമൂഹത്തിലെ യുവാക്കളെ ലഹരയില്‍ നിന്നും മുക്തരാക്കാനുളള ‘ബി എ ഹീറോ’ എന്ന മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ സംഘടനയ്ക്കും തുടക്കം കുറിച്ചിട്ടുണ്ട്.
തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാല്‍ ആദ്യമായി അഭിനയിച്ചത്. മഞ്ഞില്‍വിരിഞ്ഞപൂക്കളിലൂടെ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഭരതം, കമലദളം, ദേവാസുരം, വാനപ്രസ്ഥം നടനവൈഭവത്തിൻറെ എത്രയെത്ര മുഹൂർത്തങ്ങള്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
രാംഗോപാല്‍ വർമ സംവിധാനം ചെയ്ത ‘കമ്പനി’, മണിരത്‌നം ഒരുക്കിയ ‘ഇരുവർ’ തുടങ്ങിയവയാണ് മോഹൻലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങള്‍. ദേശീയ പുരസ്‌കാരങ്ങള്‍,സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങള്‍. സിനിമയില്‍ തലമുറകള്‍ മാറിമാറി വരുമ്പോഴും ലാല്‍ തൻറെ യാത്ര തുടരുകയാണ്.
TAGS : MOHANLAL
SUMMARY : Mohanlal surprises fans on his birthday