ബെംഗളൂരു: ഉത്തര കന്നഡയിലെ ശിരൂരിനടുത്ത് അങ്കോളയിൽ ദേശീയ പാത 66ൽ കനത്തമഴയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ ഏഴ് പേരാണ് മരിച്ചത്. അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തു. ലക്ഷ്മൺ നായക് (47), ഭാര്യ ശാന്തി (36), മകൻ റോഷൻ (11), മകൾ അവന്തിക (6), ഇവിടെയുണ്ടായിരുന്ന ടാങ്കർ ലോറിയുടെ ഡ്രൈവർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേർകൂടി ദുരന്തത്തിൽപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ശിരൂരിൽ ദേശീയപാതയ്ക്കുസമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
അഗ്നിശമന സേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും (എൻഡിആർഎഫ്) സേനാംഗങ്ങൾ രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉത്തര കന്നഡ കളക്ടറും സ്ഥലത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നുണ്ട്.
അതേസമയം, പ്രദേശത്തിന് സമീപമുള്ള 12 ഓളം ഗ്രാമങ്ങളിലെ താമസക്കാരോട് മാറിതാമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉത്തര കന്നഡ എസ്പി എം. നാരായണ പറഞ്ഞു. മണ്ണിടിച്ചിലിൽ ഒലിച്ചുപോയ ടാങ്കറുകളിൽ നിന്ന് വാതക ചോർച്ച ഉണ്ടാകാനുള്ള സാധ്യതയെ തുടർന്നാണ് സമീപ ഗ്രാമങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്.
TAGS: KARNATAKA | LANDSLIDE
SUMMARY: Compensation to be given for those victims died in landslide